പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിയെന്നുമുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യം. ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മില്ലെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമെന്നും മരുന്ന് എത്തിച്ചത് യുവതിയുടെ ആവശ്യപ്രകാരമെന്നാണ് ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും കോടതി പറഞ്ഞു.

രാഹുലാണ് മരുന്ന് എത്തിച്ചതെങ്കിലും ഇക്കാര്യത്തിൽ പ്രതിയുടെ മാത്രം നിർബന്ധമായിരുന്നോ കാരണം എന്ന് പരാതിക്കാരിക്ക് വിചാരണ വേളയിൽ തെളിയിക്കാമെന്നും ഉത്തരവിൽ പറയുന്നു. രാഹുൽ നിരന്തര കുറ്റവാളിയെന്ന് സർക്കാരിന് വേണ്ടി ഡിജിപി വാദിച്ചെങ്കിലും ഈ കേസിന് ശേഷമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതെന്ന കാര്യം കോടതി ഓർമിപ്പിച്ചു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് ബന്ധം തകരുമ്പോൾ ബലാത്സംഗമായി പരാതി നൽകുകയും ചെയ്യുന്നത് നിലനിൽക്കില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യുന്ന സമയം കസ്റ്റഡിയായി കണക്കാക്കി ലൈംഗികശേഷി പരിശോധന ഉൾപ്പെടെയുള്ളവ നടത്താം. രാഹുലിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 1 ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10നും 11നുമിടയിൽ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. കേരളം വിട്ടു പോകരുത്. പാസ്പോർട്ട് സമർപ്പിക്കണം. കേസിലെ നിർണായ തെളിവായ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. 

പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും യുവതിയും തമ്മിലെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ പരാതി നൽകിയതാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു രാഹുലിന്‍റെ വാദം. രാഹുൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നും മുൻകൂർ ജാമ്യം ലഭിച്ചാൽ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ആയിരുന്നു പരാതിക്കാരിയുടെയും പൊലീസിന്റെയും വാദം. പരാതിക്കാരിയുടെ മൊഴി പരിശോധിച്ച കോടതി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്ന് നിരീക്ഷിച്ചിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യവും മൂന്നാം ബലാത്സംഗ കേസിൽ ജാമ്യവും ലഭിച്ചിരുന്നു

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming