ബേക്കറി യൂണിറ്റിന് അപേക്ഷിച്ച കഴക്കൂട്ടം സ്വദേശി ജെനൻസെന്‍റെ ദുരനുഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം: നഗരസഭാ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതോടെ യുവാവിന് വ്യവസായ സംരഭം ഉപേക്ഷിക്കേണ്ടി വന്ന വിഷയത്തില്‍ നടപടി. സംരഭകന് ലൈസൻസ് അനുവദിക്കാത്തവർക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ബേക്കറി യൂണിറ്റിന് അപേക്ഷിച്ച കഴക്കൂട്ടം സ്വദേശി ജെനൻസെന്‍റെ ദുരനുഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ചെറിയ ജോലികൾ ചെയ്തുണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് ഒരു ബേക്കറി യൂണിറ്റ് തുടങ്ങാന്‍ തയ്യാറെടുത്ത ജെനൻസണാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ ആഗ്രഹം ഉപേക്ഷിച്ചത്. ബിസ്ക്കറ്റും കേക്കും നിർമ്മിക്കാൻ മൂന്നരലക്ഷം മുടക്കി രണ്ട് വർഷം മുമ്പാണ് ജെനന്‍സണ്‍ വലിയ ഓവൻ വാങ്ങിയത്. കുളത്തൂരിൽ ഒരു വീട് വാടകയ്ക്കും എടുത്തു. വ്യവസായ സംരംഭത്തിനായി വീടിന്‍റെ ടീസി മാറ്റുന്നതിനായി കോർപ്പറേഷന്‍റെ കുളത്തൂരിലെ ഓഫീസിലെത്തിയെ യുവാവിനോട് സർവ്വെയർ സുജിത്കുമാർ ആവശ്യപ്പെട്ടത് ഓഫീസിലെ എല്ലാവർക്കും കൈക്കൂലി.
കൈക്കൂലി നൽകാതെ വ്യവസായവകുപ്പിന്‍റെ ഏകജാലകസംവിധാനം വഴി ലൈസൻസ് എടുത്ത് ബിസ്ക്കറ്റ് നിർമ്മാണം തുടങ്ങുമ്പോൾ അടുത്ത തടസ്സം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെകടർമാരുടെ വകയായിരുന്നു. ഇങ്ങനെ സംരഭം തുടങ്ങാന്‍ സാധിക്കില്ലെന്നായിരുന്നു ഹെൽത്ത് ഇൻസ്പെകടർമാരുടെ വാദം. ഇതോടെ തന്‍റെ ആഹ്രഹം ജെനന്‍സണ്‍ ഉപേക്ഷിക്കുക ആയിരുന്നു.