ഗുരുതര പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.
വയനാട്: വയനാട് ബത്തേരിയിൽ മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിർത്താതെ പോയതായി പരാതി. അച്ഛന്‍റെ കാലിലൂടെ ബസിന്‍റെ പിൻചക്രം കയറിയിറങ്ങി തുടയെല്ലുകൾ തകർന്നു. ഗുരുതര പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.
ബസില്‍ നിന്ന് ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് ജോസഫിന്‍റെ മകൾ നീതു റോഡിലേക്ക് തെറിച്ചു വീണു. ബസ് നിർത്താതെ പോകുകയും യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് അൽപദൂരം മാറി ബസ് നിർത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടർ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.
റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എല്ല് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. കൽപ്പറ്റ-ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തിൽ ജോസഫിന്റെ മകൾ നീതു പൊലീസിൽ പരാതി നൽകി.