ഓമനക്കുട്ടന്‍റെ സസ്പെൻഷൻ സിപിഎം പിൻവലിച്ചു, മാപ്പ് പറഞ്ഞ് റവന്യൂ വകുപ്പും

Published : Aug 17, 2019, 05:31 PM IST
ഓമനക്കുട്ടന്‍റെ സസ്പെൻഷൻ സിപിഎം പിൻവലിച്ചു, മാപ്പ് പറഞ്ഞ് റവന്യൂ വകുപ്പും

Synopsis

ക്യാമ്പിൽ സാധനങ്ങൾ കുറവുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അറിയിച്ചാൽ മതിയായിരുന്നു, പണം പിരിക്കേണ്ടതില്ലായിരുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റി. ഓമനക്കുട്ടനോട് മാപ്പ് ചോദിച്ച്, കേസ് പിൻവലിച്ച് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു. 

ആലപ്പുഴ: ചേർത്തല കണ്ണികാട്ടെ, അംബേദ്‍കർ കമ്മ്യൂണിറ്റി ഹാളിൽ പണം പിരിച്ചതിന്‍റെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്ത പ്രാദേശിക സിപിഎം നേതാവ് ഓമനക്കുട്ടനെതിരായ നടപടി പാർട്ടി പിൻവലിച്ചു. ക്യാംപിലെ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് പണം പിരിച്ചതെങ്കിലും അത്തരം നടപടി അവിടെ ചെയ്യരുതെന്നാണ് പാർട്ടി വിലയിരുത്തൽ. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അറിയിച്ചാൽ മതിയായിരുന്നു, പണം പിരിക്കേണ്ടതില്ലായിരുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഓമനക്കുട്ടൻ അതിൽ ഘേദം പ്രകടിപ്പിച്ചതുകൊണ്ട്, നടപടി പിൻവലിക്കുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു. 

ഓമനക്കുട്ടന്‍റെ ഉദ്ദേശശുദ്ധിയും പ്രവർത്തിയിലെ സത്യസന്ധതയും കണക്കിലെടുത്ത് എടുത്ത കേസ് പിൻവലിക്കുകയാണെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഓമനക്കുട്ടനെതിരെ റവന്യൂ വകുപ്പിന്‍റെ ശുപാർശപ്രകാരം എടുത്ത കേസ് പിൻവലിക്കും. ഡോ. വി വേണുവിന്‍റെ നിർദേശപ്രകാരമാണ് കേസ് പിൻവലിക്കുന്നത്. 

ഡോ. വി വേണുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

#ഓമനക്കുട്ടൻ

പ്രിയരെ
നമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ്.

കേരളത്തിലെ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ നടത്തേണ്ട ചുമതല റവന്യൂവകുപ്പിനാണ് . ഓരോ ക്യാമ്പും വകുപ്പിന്റെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. റവന്യൂ വകുപ്പിന്റെ സംവിധാനവും ക്രിയാത്മകമായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലെ അടിയന്തരാവശ്യങ്ങളെ തീർപ്പാക്കുവാൻ ചുമതലപ്പെട്ട ക്യാമ്പ് മാനേജർ ഉണ്ട്. മാനേജരെ സഹായിക്കുവാൻ പ്രാദേശിക സംവിധാനങ്ങളും സഹായക്കമ്മറ്റിയുമുണ്ട്. നിലവിലെ സാഹചര്യമനുസരിച്ച് ക്യാമ്പിലെ അന്തേവാസികളായ ജനങ്ങളിൽ നിന്നും പണപ്പിരിവ് എന്തിനെങ്കിലും നടത്തേണ്ട സാഹചര്യമില്ലെന്നതാണു റവന്യൂവകുപ്പിന്റെയും ഗവണ്മെന്റിന്റെയും നിലപാടും തീരുമാനവും.

എന്നാൽ പലപ്പോഴും നാം വിഭാവനം ചെയ്യുന്നതോ തീരുമാനിക്കുന്നതോ ആകണമെന്നില്ല പ്രായോഗികമായ അവസ്ഥ. പ്രത്യേകിച്ചും ക്യാമ്പുകളിലേത്. പൊടുന്നനെ ഉണ്ടാകുന്നതോ അടിയന്തര ഇടപെടൽ വേണ്ടതോ ഒക്കെയായ സാഹചര്യങ്ങൾ ക്യാമ്പുകളിൽ സംജാതമായേക്കാം. ഒരുപക്ഷെ പെട്ടന്നുണ്ടായ ഒരപകടമാവാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും. അന്തേവാസികൾ തന്നെ പെട്ടന്ന് ക്രിയാത്മക ഇടപെടൽ നടത്തി അത് പരിഹരിക്കയും ചെയ്യാം. ചിലപ്പോൾ എന്തെങ്കിലും കുറവ് കണ്ടാൽ അത് നികത്താൻ അവർ റവന്യൂ അധികാരികൾക്കരികിലേക്ക് ഓടിയെത്തണമെന്നില്ല. അവരന്യോന്യം ആ കുറവുകളെ നികത്തും. പാരസ്പര്യത്തിന്റേയും പരസ്പര സ്നേഹസഹകരണങ്ങളുടെയും ആ ഒരു നിമിഷത്തിൽ അവർ അന്യോന്യം ചിലപ്പോൾ കയ്യിലെ അവസാന നാണയങ്ങളെയും ചിലവിടും. ഇത് ദുരിതമുഖത്ത് നിന്നും നാം പഠിച്ച, അറിഞ്ഞ ഒരു പ്രായോഗിക നേർക്കാഴ്ചയാണ് .

അംബേദ്കർ കമ്യൂണിറ്റി ഹാൾ, കണ്ണികാട്ട്, ചേർത്തല എന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സംഭവിച്ചതും അത്തരമൊരു സംഗതിയാണ് . അവിടത്തെ അന്തേവാസിയും പൊതുപ്രവർത്തകനുമാണു ഓമനക്കുട്ടൻ. അന്വേഷണത്തിൽ മറ്റ് ക്യാമ്പുകളിൽ നിന്നും വിഭിന്നമായ അവസ്ഥയിലാണു കണ്ണിക്കാട്ടെ ക്യാമ്പ് എന്ന് അറിയുവാൻ കഴിഞ്ഞു. വൈദ്യുതിയുടെ അഭാവം, ചില കുറവുകൾ മറ്റു ക്യാമ്പുകളെപ്പോലെയല്ല അവിടുത്തെ സാഹചര്യം. വളരെ പരിമിതമായ ജീവിതസാഹചര്യത്തിൽ അവസ്ഥയിൽ നിന്നും എല്ലാം വലിച്ചെറിഞ്ഞ്, മഴയൊപ്പം കയറിവന്ന ഒരുകൂട്ടം ജനങ്ങളാണവിടെ. 35 വർഷമായ് എല്ലാ വർഷവും ക്യാമ്പിലെത്തുന്നവരാനു മിക്കവരും. ദുരിതാശ്വാസക്ക്യാമ്പുകൾ അവർക്ക് പുതിയ അനുഭവമല്ല. അതിനാൽ തന്നെയും അവശ്യ സാഹചര്യങ്ങളിൽ അവർ ഒന്നിച്ച് ഒന്നായ് പ്രവർത്തിക്കുന്നു.

ഈ സാഹചര്യത്തിലാണു അധികൃതർക്ക് മുമ്പിൽ തെളിവ് സഹിതം ഒരു പരാതിയെത്തുന്നത്. ദുരിതമുഖത്തുള്ളവരിൽ നിന്നും ഓമനക്കുട്ടൻ എന്ന വ്യക്തി അരിയെത്തിക്കാൻ പിരിവ് നടത്തുന്നു. ഒപ്പം തെളിവായി എത്തിയ വീഡിയോ ഫൂട്ടേജിലെ ഓമനക്കുട്ടൻ പണം സ്വീകരിക്കുന്ന ദൃശ്യങ്ങൾ, ചാനലുകൾ സോഷ്യൽ മീഡിയ എന്നിവയിൽ വ്യാപകമായി വരികയും ചെയ്തു.

റവന്യൂ അധികൃതർക്ക് പ്രഥമദൃഷ്ട്യാ പണപ്പിരിവ് നടത്തിയതായി മനസ്സിലായി. ക്യാമ്പിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഓമനക്കുട്ടനെതിരെയുള്ള ക്യാമ്പധികാരികൾ പോലീസിൽ പരാതി കൊടുത്തു . 
പക്ഷെ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫീൽഡ് തല റിയാലിറ്റി എന്നൊന്നുണ്ട് എന്ന് ബോധ്യം വന്നു.

ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് റവന്യൂവില്ലേജായ ചേർത്തല സൗത്തിലെ അധികൃതരുടെ ചുമതലയാണ്. അരി എന്നത് മനുഷ്യരുടെ പ്രാഥമിക ആവശ്യമായതിനാൽ ഗവണ്മെന്റ് ചട്ടപ്പടിയ്ക്ക് ക്യാമ്പംഗങ്ങൾ കാത്തു നിൽക്കാറില്ല. എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ദുരന്തനിവാരണ പ്രവർത്തങ്ങളിലാനെന്ന സാവകാശവും ക്യാമ്പുകൾക്ക് താങ്ങാവുന്നതല്ല എന്ന് മനസ്സിലാക്കുന്നു. ക്യാമ്പിൽ ആഹാരപദാർത്ഥങ്ങൾ തീരുമ്പോൾ അംഗങ്ങളോ ചുമതലപ്പെട്ടവരോ നേരിട്ട് വില്ലേജോഫീസിലെത്തി, ഇന്റെൻഡ് കൈപ്പറ്റി, അരിവാങ്ങി പെട്ടന്നു തന്നെ ക്യാമ്പിലെത്തിക്കുന്ന ഒരു രീതിയും സ്വാഭാവികമാണെന്നും പ്രായോഗികമായി നടന്നു വരുന്നതാണെന്നും അന്വേഷണത്തിൽ മനസ്സിലായി.

ഈ പതിവാണു കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ. അദ്ദേഹത്തിന്റെ കയ്യിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ കുറച്ചു രൂപ ക്യാമ്പംഗങ്ങളിൽ നിന്നും അദ്ദേഹം വാങ്ങിക്കുവാൻ നിർബന്ധിതനായി . അന്വേഷണത്തിൽ മുൻ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരം തന്നെയെങ്കിലും അത് മുമ്പോട്ട് വെച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണ് . അത്യധികം ആവശ്യമുള്ള സാഹചര്യത്തിൽ തികച്ചും genuine ആയി ചെയ്ത ഒരു കൃത്യമാണ് ഈ സംഭവത്തിനു പുറകിലുള്ളതെന്ന് വകുപ്പിനു ബോധ്യപ്പെട്ടിരിക്കുന്നു. ക്യാമ്പംഗങ്ങൾക്കിടയിൽ പണപ്പിരിവു നടത്തിയെന്നത് ശരിയായ നടപടിയല്ലയെങ്കിലും ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധിയും പ്രവർത്തിയിലെ സത്യസന്ധതയും വകുപ്പിനു ബോധ്യപ്പെട്ടിട്ടുണ്ട്.

ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണു ഈ സാഹചര്യത്തിൽ വകുപ്പ് എടുക്കുന്നത്. അതു തന്നെയാണു മനുഷ്യത്വപരമായ നീതിയും.

ഈ വിഷയം ജില്ലാ കലക്ടറുമായി ചർച്ച ചെയ്തു. അവരുടെ അന്വേഷണത്തിലും ഈ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു . ആയതിനാൽ ചേർത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേൽ നൽകിയ പോലീസ്സ് പരാതി പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് നൽകിക്കഴിഞ്ഞു. പോലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ല.

ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.

സ്നേഹപൂർവ്വം

വേണു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്വന്‍റി 20 എൻഡിഎയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം, അവര്‍ വ്യാപാര സ്ഥാപനമാണ്; മുല്ലപ്പള്ളി രാമചന്ദ്രൻ
'ചേരേണ്ടവര്‍ ചേര്‍ന്നു, ഞങ്ങള്‍ പറഞ്ഞത് സംഭവിച്ചു, ഒടുവില്‍ സാബു വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തു'; കുറിപ്പുമായി ശ്രീനിജന്‍