
തിരുവനന്തപുരം : സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും.14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ്ഓണക്കിറ്റ്. നാളെയും മറ്റന്നാളുംമഞ്ഞക്കാര്‍ഡുകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാര്‍ഡ് ഉടമകൾക്കും 29,30,31 തീയതികളിൽ നീല കാര്‍ഡ് ഉള്ളവർക്കും സെപ്റ്റംബര്‍ 1,2,3 തീയതികളിൽ വെള്ള കാര്‍ഡ് ഉള്ളവർക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താൽ ഈ തീയതികളിൽ വാങ്ങാൻ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളിൽ ഭക്ഷ്യക്കിറ്റ് വാങ്ങാനും അവസരമുണ്ട്.
എല്ലാ കാര്‍ഡ് ഉടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ ഭക്ഷ്യക്കിറ്റ് കൈപ്പറ്റണം.ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലും ഭക്ഷ്യകിറ്റുകൾ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിക്കും.
14 ഇനങ്ങൾ,പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും
തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു.
മിൽമയിൽ നിന്ന് നെയ്യ്,ക്യാഷു കോർപ്പറേഷനിൽ നിന്ന് കശുവണ്ടി പരിപ്പ്,സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ.14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്.പഞ്ചസാരയും,ചെറുപയറും,തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.
കഴിഞ്ഞ വർഷം പപ്പടവും,ശർക്കരയുമാണ് സപ്ലൈക്കോയ്ക്ക് തല വേദനയായത്.എന്നാൽ ഇത്തവണ മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ പരമാവധി കരുതലെടുത്തെന്ന് സ്പ്ലൈക്കോ. ഇ ടെൻഡർ മുതൽ പാക്കിംഗിൽ വരെയുണ്ട് മുൻവർഷത്തെ അനുഭവത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ മുന്നിൽ ഉണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് സപ്ലൈകോ ഓണം കിറ്റ് തയാറാക്കിയത്.
90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് തയ്യാറായത്.പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം.
ഓണക്കിറ്റിനായി സംസ്ഥാന സർക്കാർ സപ്ലൈക്കോയ്ക്ക് കൈമാറിയിരിക്കുന്നത് 400 കോടി രൂപ.കഴിഞ്ഞ വർഷം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ പരിശഓധന നടത്തിയാണ് കിറ്റെത്തിക്കുന്നത്. ഉത്പന്നം നിർമ്മിക്കുന്ന യൂണിറ്റ് മുതൽ പാക്കിംഗ് കേന്ദ്രങ്ങളിൽ വരെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകളാണ് നടന്നത്,താരതമ്യേന കിറ്റിന്‍റെ മുന്നൊരുക്കങ്ങൾക്ക് കൂടുതൽ സമയം കിട്ടിയത് ഗുണം ചെയ്തു.ടെണ്ടർ കിട്ടിയ കമ്പനികളുടെ നിർമ്മാണ യൂണിറ്റിലടക്കം ആദ്യമായി ഇക്കുറി സപ്ലൈക്കോ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
14 ഇനങ്ങളിൽ 4 ഉത്പന്നങ്ങൾ പൂർണമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് . പഞ്ചസാര 8000 ടൺ എത്തിച്ചത് കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും. ചെറുപയർ കൊണ്ടു വന്നതാകട്ടെ കർണാടകയിൽ നിന്നും രാജസ്ഥാനിൽ നിന്നും. ഇവിടങ്ങളിൽ നിന്ന് 4000ടൺ ചെറുപയർ ആണ് എത്തിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് 2000 ടൺ തുവരപരിപ്പും കിറ്റിലേക്കായി എത്തിച്ചു. ശർക്കര വരട്ടി കുടുംബശ്രീ യൂണിറ്റുകളാണ് ഒരുക്കിയത്. ഉണക്കലരി 4000 ടൺ. തുത്തൂക്കുടിയിൽ നിന്നും ഗുജറാത്തിൽ നിന്നും 80ലക്ഷം പാക്കറ്റ് ഉപ്പ് പാക്കറ്റുകളും എത്തിച്ചു.ഉദ്യോഗസ്ഥ പരിശോധനയും ലാബിലെ രാസപരിശോധനയും സപ്ലൈക്കോ വിജിലൻസ് പരിശോധനയും പാക്കിംഗ് സെന്‍ററിൽ നടന്നു
92 ലക്ഷം കാർഡ് ഉടമകൾ ഉണ്ടെങ്കിലും 87ലക്ഷം കിറ്റുകളാണ് കഴിഞ്ഞ വർഷം റേഷൻ കടകളിൽ നിന്ന് കൈമാറിയത്. സർക്കാർ നൽകിയ 400 കോടി രൂപ ടെണ്ടർ കിട്ടിയ കമ്പനികൾക്ക് മുഴുവൻ ഉത്പന്നവും എത്തിച്ച ശേഷമാണ് സപ്ലൈക്കോ കൈമാറിയത്