
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് നസീർ മരിച്ചത്. അർബുദ രോഗിയായ നസീർ കഴിഞ്ഞ രണ്ടിന് സൗദിയിൽ നിന്നും കോഴിക്കോട്ടെത്തി അവിടെനിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
ശ്രവ പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്ന് വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു നസീർ. ശനിയാഴ്ച വൈകിട്ട് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസെത്തി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ വച്ചാണ് ഞായറാഴ്ച രാവിലെ മരണം സംഭവിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ഫലം പുറത്ത് വന്ന സാഹചര്യത്തിൽ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരോടടക്കം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാര ചടങ്ങുകൾ നടത്തും എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
സർക്കാർ കണക്കനുസരിച്ച് കേരളത്തിൽ ഇത് വരെ 33 കൊവിഡ് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 8322 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4028 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 4257 പേർ രോഗമുക്തി നേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam