
കോട്ടയം: മലയാളത്തിൽ വീണ്ടും കവിതാ മോഷണ ആരോപണം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത, പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്‍റെ പേരിൽ സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിൽ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി.
എന്നാല്‍ ആരോപണം അജിത്രി ബാബു നിഷേധിച്ചു. ഡോ. സംഗീത് രവീന്ദ്രന്‍റെ പേരിൽ പ്രസിദ്ധീകരിച്ച 'ഉറുമ്പുപാലം' എന്ന കവിതാസമാഹാരത്തിലെ 'റോസ' എന്ന കവിതയെച്ചൊല്ലിയാണ് തര്‍ക്കം. ഈ കവിതയിലെ ഏഴ് വരികള്‍ അജിത്രി ബാബുവിന്‍റെ പേരില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ വിദ്യാരംഗം എന്ന പ്രസിദ്ധീകരണത്തില്‍ വന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വിദ്യാരംഭത്തിന്‍റെ നവംബര്‍ ലക്കത്തില്‍ 'തുലാത്തുമ്പി' എന്ന പേരിലാണ് കവിത പ്രസിദ്ധീകരിച്ചത്. കവിത മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഡോ. സംഗീത് രവീന്ദ്രൻ പാലാ ഡിവൈഎസ്പിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.
എന്നാല്‍, താൻ സംഗീത് രവീന്ദ്രന് നേരത്തെ കുറിച്ച് കൊടുത്ത കവിതകളിലെ വരികളാണിതെന്നാണ് അജിത്രി ബാബുവിന്‍റെ പ്രതികരണം.
ചില കവിതകള്‍ സംഗീതുമായി ചേര്‍ന്ന് എഴുതിയിട്ടുണ്ട്. സംഗീതിന്‍റെ കവിതകള്‍ക്ക് പഠനക്കുറിപ്പ് തയ്യാറാക്കി നല്‍കി. കവിതാ മോഷണത്തിനും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും സംഗീതിനെതിരെ മലപ്പുറം കോട്ടയ്ക്കല്‍ പൊലീസില്‍ അജിത്രിയും പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam