
ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് (Covid) വ്യാപനം രൂക്ഷമാകുമ്പോഴും ഡോക്ടർമാരുടെ ഒഴിവുകൾ നികത്താതെ ആരോഗ്യ വകുപ്പ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, ജില്ലാ ആശുപത്രികളിലടക്കം അസി. സർജന്മാരുടെ ഒഴിവുകൾ നികത്തുന്നില്ല. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകിയിട്ട് ഒരു വർഷമാകുന്നു.
2020 സെപ്റ്റംബറിലാണ് അസി. സർജൻമാരുടെ ഒഴിവിലേക്ക് പിഎസ്‍സി പരീക്ഷ നടത്തിയത്. കൊവിഡ് സാഹചര്യം പരിഗണിച്ച് ഉടൻ നിയമനം ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയതാണ്. പക്ഷെ 1800 പേരുടെ പ്രധാന റാങ്ക് ലിസ്റ്റിൽ നിന്ന് 38 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം കിട്ടിയത്. പിഎച്ച്സികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയപ്പോൾ മതിയായ ഡോക്ടർമാരെ നിയമിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ താൽകാലികക്കാരെ നിയമിച്ചാണ് ഇപ്പോൾ സംസ്ഥാനത്തെ പല ആശുപത്രികളും മുന്നോട്ടുകൊണ്ടുപോകുന്നത്.
കഴിഞ്ഞ കൊല്ലം ഫിബ്രുവരിയിൽ, ഡോക്ടർമാരുടെ 300 ലധികം പുതിയ തസ്തികകൾ രൂപീകരിച്ചിരുന്നു. എന്നാൽ, സാമ്പത്തിക ഞെരുക്കം പറഞ്ഞ് ധനവകുപ്പ് ഉടക്കിട്ടു. ഇതോടെ നിയമനം വഴിമുട്ടി. ഈ കൊവിഡ് കാലത്തെങ്കിലും സർക്കാർ ഒഴിവുകൾ നികത്തുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam