
കൊച്ചി: കൊച്ചിയിലെ പുറങ്കടലിൽ ലൈബീരിയിൽ ചരക്കുകപ്പൽ എംഎസ്‍സി എൽസ ത്രീ മുങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. 38 നോട്ടിക്കൈൽ മൈൽ അകലെ കടലിനടിയിലുള്ള കപ്പൽ ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയ അപകടത്തിൻ്റെ പ്രത്യാഘാതം മത്സ്യത്തൊഴിലാളികൾ ഇപ്പോഴും നേരിടുന്നുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിൻ്റെ നിയമയുദ്ധം ഇപ്പോൾ കോടതിയിൽ തുടരുകയാണ്.
2025 മെയ് 24-നാണ് വിഴിഞ്ഞം വഴി വന്ന ചരക്കു കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയത്. കണ്ടെയ്നറുകൾ കടലിലേക്ക് ചിതറി. ഇന്ധന ചോർച്ച ഉണ്ടായി. കപ്പലിലെ 24 ജീവനക്കാരെ രക്ഷിച്ചു. പൂവാർ മുതൽ കണ്ണൂർ തീരം വരെ മീൻപിടിത്തം മുടങ്ങി. കലുഷിതമായ കടലിനെ നോക്കി കേരളം ആശങ്കയുടെ തീരത്ത് ഇരുന്ന ദിനങ്ങളാണവ. അതിനിടയിൽ കണ്ടെയൻറുകൾ ആലപ്പുഴ, കൊല്ലം തീരങ്ങൾ തൊട്ടു. എന്തൊക്കെ ചരക്കുകൾ, അവയുണ്ടാക്കുന്ന ദുരന്തം എല്ലാം ചർച്ചയായി. പാരിസ്ഥിതിക ആഘാതം എന്താകും എന്ന് കേരളം ഉറ്റു നോക്കി. സംസ്ഥാനത്ത് കേസെടുത്തു. കപ്പൽ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. 9531 കോടി നഷ്ടപരിഹാരം വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ, 1227 കോടി രൂപ കരുതൽ ധനമായി നൽകണം എന്ന് നിര്‍ദേശിച്ചു. 133 കോടി രൂപ മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്നാണ് കപ്പൽ കമ്പനിയുടെ നിലപാട്.
അപകടം കേരളത്തിൻ്റെ അധികാര പരിധിക്ക് പുറത്തുള്ള കപ്പൽ ചാലിൽ ആയതിനാൽ 133 കോടി രൂപയുടെ നഷ്ടപരിഹാരത്തിനെ കേരളത്തിന് അർഹത ഉളളൂ എന്നായിരുന്നു ഷിപ്പിങ് കമ്പനിയുടെ വാദം. വര്‍ഷം ഒന്ന് തികയുമ്പോൾ, നിയമപോരാട്ടം തുടരുകയാണ്. കപ്പൽ കടലിൽ നിന്ന് മാറ്റും, മുങ്ങിയ കണ്ടെയ്നറുകൾ തെരഞ്ഞു എടുക്കും എന്ന ഉറപ്പൊന്നും പാലിക്കപ്പെട്ടില്ല. അതിൻ്റെ പ്രയാസം ഇന്നും അനുഭവിക്കുന്നുണ്ട് മത്സ്യത്തൊഴിലാളികൾ. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടേതാണ് കപ്പൽ. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കപ്പിലെ ക്യാപ്റ്റൻ ഉൾപ്പെടെ ഏഴു പേരെ മടങ്ങിപ്പോകാൻ രാജ്യം അനുവദിച്ചിരുന്നില്ല. നിലവിൽ ഇവര്‍ സ്വന്തം നാട്ടിലേക്ക് പോകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ് അയച്ചു. അപ്പോഴും പരിസ്ഥിതിക്ക് ഏറ്റ ആഘാതത്തിൻ്റെ നഷ്ടപരിഹാരം ഈടാക്കി, ബാധിതരിലേക്ക് എത്തിക്കാൻ എത്ര വൈകുമെന്ന് ആര്‍ക്കും വ്യക്തതയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam