ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം; ദേവസ്വം ബോർഡിനെതിരെ ആചാര സംരക്ഷണ സമിതി, 'ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങും'

Published : Oct 11, 2024, 04:19 PM ISTUpdated : Oct 11, 2024, 04:29 PM IST
ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം; ദേവസ്വം ബോർഡിനെതിരെ ആചാര സംരക്ഷണ സമിതി, 'ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങും'

Synopsis

ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ആചാര സംരക്ഷണ സമിതി. ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്ന് ആചാര സംരക്ഷണ സമിതി സെക്രട്ടറി ജി പൃഥ്വിപാൽ പറഞ്ഞു.

പത്തനംതിട്ട:ശബരിമലയിൽ ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി മാത്രം പ്രവേശനം അനുവദിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ആചാര സംരക്ഷ സമിതി. ദേവസ്വം ബോര്‍ഡ് തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ആചാര സംരക്ഷണ സമിതി സെക്രട്ടറി ജി പൃഥ്വിപാൽ പറഞ്ഞു.

ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തത് അംഗീകരിക്കാനാകില്ല. ഇത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. കഴിഞ്ഞ തവണത്തെ പ്രശ്നം പരിഹരിക്കുന്നതിന് പകരം പുതിയൊരു കാര്യം അടിച്ചേല്‍പ്പിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുതിയ തീരുമാനത്തിനെതിരെ എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്ത് പ്രതിഷേധം ഉയര്‍ത്തും.

ഇതുമായി ബന്ധപ്പെട്ട് എല്ലാ അയ്യപ്പ ഭക്ത പ്രതിനിധികളെയും ഉള്‍പ്പെടുത്തി പന്തളം കൊട്ടാരത്തിന്‍റെ നേതൃത്വത്തിൽ യോഗം ചേര്‍ന്ന് ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും ജി പൃഥ്വിപാൽ പറഞ്ഞു.

ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു. 

മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതൽ 1മണി വരെയും ഉച്ചക്ക് 3 മണി മുതൽ 11 മണി വരെയുമാണ് ദർശനത്തിനുളള സമയം ഒരുക്കിയിരിക്കുന്നത്.  വിശ്വാസികൾക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം.  

മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം ഉറപ്പിക്കാനുള്ള ഉചിതമായ തീരുമാനം ഉണ്ടാക്കും. വെർച്വൽ ക്യൂ ആധികാരികമായ രേഖയാണ്. സപ്പോർട്ട് ബുക്കിംഗ് കൂടി വരുന്നത് ആശാസ്യമായ കാര്യമല്ല. സ്പോട്ട് ബുക്കിംഗ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വെർച്ചൽ ക്യൂവിലേക്ക് വരുമോ എന്നും ദേവസ്വം ബോർഡ്  പ്രസിഡന്റ് ചോദിച്ചു. 

വിശ്വാസികളുടെ സുരക്ഷ പ്രധാനമാണ്. വരുമാനം മാത്രം ചിന്തിച്ചാൽ പോര, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. പലവഴിയിലും അയ്യപ്പന്മാർ എത്തുന്നുണ്ട്. വരുന്നവരെ കുറിച്ച് ആധികാരിക രേഖ വേണം. നല്ല ഉദ്ദേശത്തോടെയാണ് വെർച്ചൽ ക്യൂ മാത്രമാക്കുന്നതെന്നും  തമിഴ്നാട് ദേവസ്വം ബോർഡ്‌ മന്ത്രി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു.  


ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; നടപടിയുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ
വാഹനങ്ങൾ കൂട്ടിയിടിച്ചു, പിന്നാലെ യുവാവിന് റോഡില്‍ മർദനം; സിവിൽ പൊലീസ് ഓഫീസർക്കെതിരെ പരാതി