
തൃശൂർ: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിനെതിരെ ഉമ്മൻചാണ്ടി. രമേശിനെതിരെ ഇതുവരെ അന്വേഷണം നടന്നിട്ടില്ലെങ്കിൽ കേസ് ഇല്ല എന്നാണ് അർത്ഥമെന്ന് ഉമ്മൻചാണ്ടി ചൂണ്ടികാട്ടി. അഞ്ചു വർഷക്കാലത്തോളം സര്‍ക്കാര്‍ എവിടെയായിരുന്നുവെന്നും ഇപ്പോള്‍ തിടുക്കപ്പെട്ട് അന്വേഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് കാലമായതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാർ കോഴ ആരോപണം രമേശ് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെക്കുറിച്ചല്ലെന്നും ഇത്തരം ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് വരുമ്പോൾ കൊണ്ടു വരുന്നതാണെന്നും ഉമ്മൻചാണ്ടി തൃശൂര്‍ പ്രസ്സ് ക്ലബിലെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. സോളാർ കേസ് പരാതികളിൽ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സത്യം ആർക്കും മൂടി വെക്കാനാവില്ല, വിവാദങ്ങൾ സത്യവുമായി ബന്ധം ഇല്ലാത്തവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
118 എ പോലെയൊരു നിയമം ചിന്തിച്ചത് തന്നെ തെറ്റാണ്. തികച്ചും നിർഭാഗ്യകരമാണെന്നും നമ്മുടെ പാരമ്പര്യത്തിന് കളങ്കം ചാർത്തുന്ന നടപടിയായിരുന്നെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളിലും ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കി. വടകരയിൽ കെ മുരളീധരന്‍റെ നിലപാടും മറ്റിടങ്ങളിലെ പ്രശ്നങ്ങളും ചർച്ച ചെയ്തു മുന്നോട്ടു പോകും. എല്ലാ പാർട്ടിയിലും പ്രശ്നങ്ങൾ ഉണ്ട്. മുരളി പറഞ്ഞതടക്കമുള്ളകാര്യങ്ങള്‍ പരിശോധിക്കും. യുഡിഎപ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കെ പി വിശ്വനാഥന്‍റെ ആക്ഷേപത്തിന്, മനപൂർവം തെറ്റ് ചെയ്തവർ മറുപടി പറയേണ്ടി വരുമെന്നായിരുന്നു ഉമ്മൻചാണ്ടി പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam