കേരളം ഒരുമിച്ച് നിന്നിട്ടും പ്രളയകാലത്ത് സർക്കാർ അവസരത്തിനൊത്ത് ഉയർന്നില്ല: ഉമ്മന്‍ചാണ്ടി

By Web TeamFirst Published Sep 3, 2019, 12:37 PM IST
Highlights

ക്യാമ്പുകളിൽ കഴിയുന്നവർക്കും തിരിച്ച് വീട്ടിലേക്ക് പോയവർക്കുമുൾപ്പടെ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളുകളിത്ര കഴിഞ്ഞിട്ടും സഹായം വിതരണം നടന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 

തിരുവനന്തപുരം: പ്രളയദുരന്തം നേരിടുന്നതിന് കേരളം ഒരുമിച്ച് നിന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം വിതരണം സർക്കാർ ഇതുവരെ ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ യുഡിഎഫ് സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപേദശകരെ നിയമിച്ച് സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണ്. പിഎസ്സി പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്. ദുരിത ബാധിതരായ ഓരോ കുടുംബത്തിനും 10000 രൂപയുടെ അടിയന്തര ധനസഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ക്യാമ്പുകളിൽ കഴിയുന്നവർക്കും തിരിച്ച് വീട്ടിലേക്ക് പോയവർക്കുമുൾപ്പടെ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളുകളിത്ര കഴിഞ്ഞിട്ടും സഹായം വിതരണം നടന്നിട്ടില്ല. കഴിഞ്ഞ വർഷം ബന്ധു വീടുകളിൽ അഭയം തേടിയവർക്കുൾപ്പടെ ധനസഹായം നൽകിയിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സംസ്ഥാന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം പുരോ​ഗമിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് രാപ്പകൽ സമരം നടക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഉമ്മൻചാണ്ടിയും എറണാകുളത്ത് രമേശ് ചെന്നിത്തലയും കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും. പിഎസ്‍സിയുടെ വിശ്വാസ്യത തകർത്തെന്നും പ്രളയ പുനരധിവാസം പരാജയപ്പെട്ടെന്നും ആരോപിച്ചാണ് സമരം.  

click me!