എംഎം മണിയും എം സ്വരാജും മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തൃപ്പൂണിത്തുറയിൽ കെഎൻ ഉണ്ണികൃഷ്ണൻ സ്ഥാനാർത്ഥിയാകുമ്പോൾ, കെകെ ശൈലജയുടെ കാര്യത്തിൽ അന്തിമ തീരുമാനം കണ്ണൂർ ജില്ലാ ഘടകത്തിന് വിട്ടിരിക്കുകയാണ്.
തിരുവനന്തപുരം: എംഎം മണിയും എം സ്വരാജും മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാകും. കെകെ ശൈലജയുടെ കാര്യത്തിൽ അന്തിമ തീരുമാനം കണ്ണൂർ ജില്ലാ ഘടകത്തിന് വിട്ടു. കേരളാ കോൺഗ്രസ് അടക്കം ഘടകക്ഷികളുടെ സീറ്റ് എണ്ണത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് ധാരണ. ഉടുമ്പൻചോലയിൽ നിന്ന് വന്നത് എംഎം മണിയുടെ ഒറ്റപ്പേര്. കെകെ ജയചന്ദ്രൻ മത്സരിക്കട്ടെ എന്ന് തിരുത്തി സംസ്ഥാന നേതൃത്വം. പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് എംഎം മണിയുടെ മറുപടി. ആരോഗ്യ പ്രശ്നങ്ങളൊന്നും അറിയിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു മണി.
തൃപ്പൂണിത്തുറയിൽ നിന്ന് സ്വരാജ് വേണമെന്ന് എണറാകുളത്ത് നിന്ന് വന്ന ആവശ്യവും സംസ്ഥാന നേതൃത്വം
ചെവിക്കൊണ്ടില്ല. എം സ്വരാജും നിലവിൽ സ്ഥാനാർത്ഥി പട്ടികയിലില്ല. തൃൂപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണിക്കൃഷ്ണന്റെ പരിഗണിച്ചത് സാമൂദായിക ഘടകം കൂടി പരിഗണിച്ച്. വൈപ്പിനിൽ എംബി ഷൈനിയെ ഇറക്കും. എ വിജയരാഘവൻ മുതൽ തോമസ് ഐസക് വരെ മുതിർന്ന നേതാക്കളുടെ പേര് സജീവമായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി ആർക്കുമില്ല.
മട്ടന്നൂരിൽ നിന്ന് മാറ്റുന്നതിൽ തർക്കം ഉന്നയിച്ച കെകെ ശൈലജ എന്നാൽ പിന്നെ പേരാവൂരിൽ ഒരു കൈ നോക്കട്ടെ എന്ന അഭിപ്രായം കണ്ണൂർ പാർട്ടിയെ അറിയിക്കും. പേരാവൂരിൽ ഇരിട്ടി ഏര്യാ സെക്രട്ടറി സക്കീർ ഹുസൈന്റെ ഒറ്റപ്പേരിൽ നിൽക്കുന്ന ജില്ലാ ഘടകം ലിസ്റ്റ് പൊളുച്ചെഴുതാൻ തയ്യാറായാൽ മാത്രമെ കെകെ ശൈലജക്ക് മത്സര സാധ്യത ഉള്ളു. ഘടകക്ഷി സീറ്റ് വിഭജന ചർച്ചകളിലും സിപിഎം സ്റ്റാറ്റസ്കോ ആവശ്യപ്പെടുകയാണ്. കേരള കോൺഗ്രസിനടക്കം കഴിഞ്ഞ തവണ മത്സരിച്ച അത്രേയും സീറ്റ് മാതമെ കിട്ടാനിടയുള്ളു.,
സിപിഐയിൽ ആറ് സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റുണ്ടാകില്ല. ഇ ചന്ദ്രശേഖരൻ, ഇകെ വിജയൻ, ചിറ്റയം ഗോപകുമാർ, ജിഎസ് ജയലാൽ, പിഎസ് സുപാൽ, വി ശശി, എന്നിവരാണ് മാറി നിൽക്കുക. നാലാം തിയതി സിപിഎമ്മിനും സിപിഐക്കും നേതൃയോഗങ്ങളുണ്ട്. വൈകീട്ട് നാലിനാണ് ഇടത് മുന്നണിയോഗം. അഞ്ചിന് സിപിഎം സംസ്ഥാന സമിതിയും ചേരുന്നുണ്ട്. അധികം വൈകാതെ സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കും


