
ആരവങ്ങൾ തീർത്തുള്ള പ്രചാരണച്ചൂടിലാണ് കളമശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.ഇ. അബ്ദുള്‍ ഗഫൂര്‍, മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് ആവേശവും ഊർജവും പകർന്ന് ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ എത്തിയതോടെ അണികളിലും ആവേശം ഇരട്ടിയായി. ഇടപ്പള്ളി ടോളിൽ കാത്തുനിന്ന യുഡിഎഫ് പ്രവർത്തകരുടെ മുമ്പിലേക്ക് എത്തിയ ഉമ്മൻ ചാണ്ടിക്ക് ഗംഭീര സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.ഇ. അബ്ദുള്‍ ഗഫൂറിനൊപ്പം തുടങ്ങിയ റോഡ് ഷോ വട്ടേക്കുന്നം തുരപ്പ് വഴി മുട്ടാർ കവലയിലാണ് അവസാനിച്ചത്.
വഴിയോരങ്ങളിൽ കാത്തുനിന്ന ഓരോരുത്തരോടും യുഡിഎഫിന്റെ വിജയത്തിനായി ഉമ്മൻ ചാണ്ടി വോട്ട് അഭ്യർഥിച്ചു. വൻഭൂരിപക്ഷത്തിൽ വിജയിച്ചുവരണമെന്ന ആശംസയോടെയാണ് വി.ഇ. അബ്ദുള്‍ ഗഫൂറിനെ ഉമ്മൻ ചാണ്ടി വരവേറ്റത്. കെപിസിസി നിർവാഹക സമിതി അംഗം ജമാൽ മണക്കാടനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉമ്മൻചാണ്ടിയുടെ റോഡ് ഷോയ്ക്കു ശേഷവും നടന്ന അബ്ദുള്‍ ഗഫൂറിന്റെ പര്യടനത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം യൂണിവേഴ്സിറ്റി കോളനിയിലാണ് പര്യടനം സമാപിച്ചത്. നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി. ഇബ്രാഹിം, കോ-ഓര്‍ഡിനേറ്റര്‍ മധു പുറക്കാട്ട്, ജോയിന്റ് കണ്‍വീനര്‍ സീമ കണ്ണന്‍ തുടങ്ങിയവര്‍ പര്യടനത്തിന് നേത്യത്വം നൽകി. കവലയിലെ കടകളില്‍ കയറി വോട്ട് ചോദിച്ചും, തൊഴിലാളികളെയും വ്യാപാരികളെയും വിദ്യാര്‍ഥികളെയും വഴിയാത്രക്കാരെയും നേരില്‍ കണ്ടുമായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.
നേരത്തെ പ്രചാരണത്തിന് ചൂടുപിടുപ്പിക്കാൻ ശശി തരൂർ എംപിയും സിനിമാ താരങ്ങളുടക്കമുള്ളവർ മണ്ഡലത്തിലുടനീളമുണ്ടായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ ഇടതുതരംഗത്തിലും ഉലയാതെ യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം കൂടിയാണ് കളമശേരി. കളമശ്ശേരി, ഏലൂര്‍ മുന്‍സിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന കളമശ്ശേരി മണ്ഡലം 2011ലാണ് രൂപീകൃതമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam