
തിരുവനന്തപുരം: പുതുപ്പള്ളി വിട്ടെങ്ങോട്ടും ഇല്ലെന്ന് നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന തരത്തിൽ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് ഉമ്മൻചാണ്ടി വാര്‍ത്താ കുറിപ്പ് ഇറക്കി ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിച്ചത്. തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്നും അത് തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റം കോൺഗ്രസിന് കഴിയുമെന്നും കെപിസിസി പ്രസിഡന്‍റ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശം വന്നിരുന്നു. നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മുന്നോട്ട് വച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഉമ്മൻചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി വന്നതോടെ വാര്‍ത്ത ആളിപ്പടര്‍ന്നു. പിന്തുണച്ച് ഐ ഗ്രൂപ്പ് നേതാക്കൾ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ഉമ്മൻചാണ്ടി ഔദ്യോഗികമായി വാര്‍ത്താ കുറിപ്പ് ഇറക്കി തന്നെ ഇതെല്ലാം നിഷേധിച്ചത്.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റ് ആണെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകൾ തുടങ്ങിയിട്ടില്ല. എന്തും ഏതും വാര്‍ത്തയാകുകയാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
ഉമ്മൻചാണ്ടിയുടെ വാര്‍ത്താകുറിപ്പ് :
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.
തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.