
കൊച്ചി: കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിൽ കൊച്ചിയിൽ നിന്ന് കാര്‍ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി. ഫേസ് ബുക്ക് മാർക്കറ്റ് പ്ലേയ്സിൽ പരസ്യം കണ്ടാണ് വണ്ടി വാങ്ങിയതെന്ന് കാര്‍ ഉടമ മാഹിൻ അൻസാരി പറഞ്ഞു. താൻ നൽകിയ രേഖകളിൽ വാഹനം തന്നവര്‍ ക്രമക്കേട് നടത്തിയെന്നും താൻ കബളിപ്പിക്കപ്പെട്ടുവെന്നും മാഹിൻ പറഞ്ഞു. തനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വണ്ടി കിട്ടിയിട്ട് ഒന്നര വർഷമായി. കിട്ടിയപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. രേഖകളുടെ പ്രശ്നം വന്നപ്പോഴാണ് ഇന്ത്യൻ വണ്ടി അല്ല എന്ന് മനസിലായത്. ആര്‍സി ബുക്കിൽ വാഹനം കറുത്ത കളര്‍ ആണ്. താൻ കളർ മാറ്റാൻ കൊടുത്തിട്ടില്ല. വണ്ടി തന്ന സംഘത്തെ പിന്നെ ബന്ധപ്പെടാനായില്ല. കേരള രജിസ്ട്രേഷനിലേക്കുള്ള പേപ്പറുകൾ കിട്ടാൻ കാത്തിരിക്കുകയായിരുന്നു. തനിക്ക് വാഹനം തന്നവരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറിയെന്നും മാഹിൻ അൻസാരി പറഞ്ഞു.
കസ്റ്റംസിന് മുമ്പാകെ മാഹിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാഹിൻ അൻസാരി. ഭൂട്ടാനിൽ നിന്ന് എത്തിയ മറ്റൊരു ലാൻഡ് ക്രൂയിസർ വാഹനത്തിന്‍റെ ഫസ്റ്റ് ഓണർ എന്ന് കസ്റ്റംസ് സംശയിക്കുന്ന മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി രേഖകൾ സഹിതമാണ് ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. സംസ്ഥാനത്ത് മാത്രം നികുതി വെട്ടിച്ച് എത്തിച്ചത് നൂറ്റി അൻപതിലേറെ കാറുകളെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. എന്നാൽ, ഭൂരിഭാഗം വാഹനമോ ഉടമകളെയോ കസ്റ്റംസിന് ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. 38 വാഹനങ്ങളുടെ പ്രാഥമിക വിവരങ്ങളാണ് കസ്റ്റംസ് ശേഖരിച്ചിട്ടുള്ളത്. റെയ്ഡ് വിവരം ഒരാഴ്ച മുൻപെ ചോർന്നതായും വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതായുമാണ് കസ്റ്റംസ് സംശയിക്കുന്നത്. വാഹനങ്ങൾ കണ്ടെത്താൻ എംവിഡിയുടെയും പൊലീസിന്‍റെയും സഹായം തേടിയിരിക്കുകയാണ് നിലവിൽ കസ്റ്റംസ്.
അതേസമയം, കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും രേഖകൾ പരിശോധിക്കാൻ പോലും തയ്യാറാകാതെ മുൻവിധിയോടെ കസ്റ്റംസ് നീക്കമെന്നുമാണ് നടന്‍റെ ആരോപണം. ഭൂട്ടാൻ വഴി വാഹനം കടത്തി കസ്റ്റംസ് തീരുവ വെട്ടിച്ചുവെന്ന് ആരോപിച്ചാണ് ദുൽഖർ സൽമാന്‍റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. കേസിൽ നടന് ഉടൻ കസ്റ്റംസ് നോട്ടീസ് അയച്ച് ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന സൂചനകൾക്കിടയിലാണ് ദുൽഖർ കോടതിയെ സമീപിച്ചത്. വാഹനം വാങ്ങിയതിന്‍റെ ഇൻവോയ്സ് അടക്കം തന്‍റെ പ്രതിനിധികൾ കൈമാറിയ രേഖകളൊന്നും പരിശോധിക്കുക പോലും ചെയ്യാതെ ആണ് ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തതെന്നാണ് നടന്‍റെ ആരോപണം.
എല്ലാ നടപടിക്രമങ്ങളും പാലിച്ച് കസ്റ്റംസ് തീരുവ അടച്ചാണ് താൻ വാഹനം വാങ്ങിയതെന്നും നടൻ പറയുന്നു. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. ഇതിലെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റഡിയിലെടുത്ത നടപടി റദ്ദാക്കാണമെന്നാണ് നടന്‍റെ ആവശ്യം. കസ്റ്റംസ് വാഹനം കസ്റ്റഡിയിൽ വെയ്ക്കുക വഴി വാഹനത്തിന് കേടുപാട് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് അംഗീകരിക്കാതെ പണം നൽകി നിയമം അനുസരിച്ച് താൻ വാങ്ങിയ വാഹനം വിട്ട് കിട്ടണമെന്നാണ് നടന്‍റെ ആവശ്യം. ഹർജിയിൽ കോടതി കസ്റ്റംസിന്‍റെ വിശദീകരണം തേടി. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam