
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന പോലീസ് അതിക്രമവും വീഴ്ചയും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നെന്മാറ സംഭവത്തിൽ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുണ്ടകളുടെ സമ്മേളനങ്ങൾ ആണ് കേരളത്തിൽ നടക്കുന്നത്. കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണ്. ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടി. പൊലീസിൽ മുഴുവൻ ഇടപെടൽ നടക്കുന്നു. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ ക്രമ സമാധാന നില ആകെ തകർന്നു എന്ന് വരുത്തരുത്. പ്രതിപക്ഷത്തിന് പൊള്ളുന്നുണ്ടല്ലോ. അതല്ലേ ഇങ്ങനെ ബഹളം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്ക് പൊള്ളുന്നുവെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു. തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏതു ഉദ്യോഗസ്ഥനായാലും നടപടി ഉണ്ടാകും. നെന്‍മാറ സംഭവത്തിന്‍റെ പേരിൽ പൊലീസിന് ആകെ വെളിവില്ലാതായി എന്ന പ്രചരിപ്പിക്കരുത്. പൊലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ ഷംസുദീനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam