
തിരുവനനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണ്ണർക്ക് കത്ത് നൽകും. ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്നും നിർണ്ണായക കേസുകളുടെ ഭാഗമായ ഫയലുകൾ സംരക്ഷിക്കാൻ ഇടപെടണം എന്നും ആവശ്യപ്പെടും. തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ഇന്നലെ രാത്രി എട്ട് മണിയോടെ പ്രതിപക്ഷനേതാവും കോൺഗ്രസ് നേതാക്കളും ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള നിര്‍ണ്ണായക കേസുകളുമായി ബന്ധപ്പെട്ട രേഖകളാണ് കത്തി നശിച്ചതെന്നും തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണുണ്ടായതെന്നും അട്ടിമറിയുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരി ദിനം ആചരിക്കുകയാണ്.
അതേ സമയം തീപ്പിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ് പി അജിത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറൻസിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും. എഡിജിപി മനോജ് എബ്രഹാം സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam