
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ടിനെതിരായ പ്രദേശവാസികളുടെ സമരത്തിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തിൽ സി പി എം - ബി ജെ പി നേതാക്കൾ വേദി പങ്കിട്ടതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കേരളത്തിലും ബി ജെ പി - സി പി എം സഖ്യത്തിന് തുടക്കമായെന്നാണ് മനസിലാകുന്നതെന്നും വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സി പി എമ്മും ബി ജെ പിയും സംയുക്തമായി അദാനിക്ക് വേണ്ടി വിചിത്രമായ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുകയാണ്. അദാനിയെ സംരക്ഷിക്കുന്നതിനും അദാനി പറയുന്ന കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടിയാണിതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു സമരത്തെ സര്‍ക്കാര്‍ ഇങ്ങനെയല്ല സമീപിക്കേണ്ടത്. മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച് ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അദാനിയുടെ മെഗാഫോണായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കുന്നത്. അതിനു വേണ്ടി ബി ജെ പിയെ കൂടി കൂട്ടുപിടിച്ചിരിക്കുകയാണ്. ബംഗാളില്‍ ബി ജെ പിയുമായി സി പി എം ഉണ്ടാക്കിയിരിക്കുന്ന സഖ്യത്തിന്‍റെ ഭാഗമായാണോ ഇതെന്ന് അറിയില്ല. കേരളത്തിലും ബി ജെ പി - സി പി എം സഖ്യത്തിന്‍റെ തുടക്കമാണെന്നെ ഇന്നലെ നടത്തിയ സമരത്തെ കാണാനാകൂ എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
ഇന്നലെ വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ ലോംഗ് മാര്‍ച്ചിലാണ് സി പി എം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കൂടിയായ ആനാവൂർ നാഗപ്പൻ ബി ജെ പി ജില്ലാ അധ്യക്ഷൻ വി വി രാജേഷിനൊപ്പം വേദി പങ്കിട്ടത്. വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് പറഞ്ഞ ആനാവൂർ നാഗപ്പൻ സമരത്തിനെതിരായ പ്രതിഷേധങ്ങൾക്ക് സി പി എം പിന്തുണ നൽകുമെന്നും അറിയിച്ചിരുന്നു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുള്ള പദ്ധതിയെന്ന് പറഞ‌്ഞ വി വി രാജേഷ്, വിഴിഞ്ഞത്ത് വലിയ സംഘർഷ സാധ്യതയുണ്ടെന്നും പ്രതികരിച്ചിരുന്നു. വിഴിഞ്ഞ സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കുമെന്നും വി വി രാജേഷ് പറഞ്ഞിരുന്നു.
വിഴിഞ്ഞം സമരം: ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ്, രക്തച്ചൊരിച്ചിലും മരണവുമുണ്ടാകും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam