
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനമുതി തേടിയ മാത്യു കുഴല്‍നാടനോട് കയര്‍ത്ത മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ സമീപനം പതിവില്ലാത്തതാണ്. ഭരണകക്ഷി തന്നെ സഭ സ്തംഭിപ്പിക്കുന്ന സ്ഥിതിയായിരുന്നു. എന്തിനാണ് ഇങ്ങനെ പൊള്ളുന്നത്. ഇഷ്ടമില്ലാത്തത് സഭരേഖയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുന്നു. വിജിലൻസിന് അതോറിറ്റി ഇല്ലാത്ത കേസാണിത്. അന്വേഷണം തടസപ്പെടുത്താനുള്ള ധാരണയുടെ ഭാഗമായാണ് വിജിലന്‍സ് അന്വേഷണം കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കോഴ ഇടപാട് മുഴുവൻ നടന്നത്. മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നതിലേക്കാണ് ഇനി പോകേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു
മുഖ്യമന്ത്രി ഒളിച്ചോടാൻ ആണ് ശ്രമിച്ചതെന്ന് അടിയന്തരപ്രനമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്ത് വിഷയം ഉന്നയിച്ചാലും തടസപ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്. പറഞ്ഞത് പച്ചക്കള്ളം എന്ന് എന്നോടല്ല പറയേണ്ടത്. കോടതിയിൽ ആണ് പറയേണ്ടത്. പറഞ്ഞത് പിൻവലിച്ചു എന്ന് പറഞ്ഞിട്ടില്ല. ബാക്കി പറയാൻ വേണ്ടി മാറ്റി വെക്കുകയാണ് ചെയ്തത്. ബോധ്യം ഇല്ലാത്ത ഒരു കാര്യവും പ്രതിപക്ഷം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു