
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്കും തൊഴിലാഴി വിരുദ്ധ പരിഷ്കരണങ്ങള്‍ക്കുമെതിരെ ചീഫ് ഓഫീസിന് മുന്നില്‍ സിഐടിയു പ്രതിഷേധം സംഘടിപ്പിച്ചു. ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിച്ചാൽ വരുമാനമുള്ള റൂട്ടിലെ വണ്ടിയോടിക്കാൻ ആളുണ്ടാകൂവെന്നും അറ്റവും മൂലവും നോക്കി പരിഷ്ക്കരണം നടക്കില്ലെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സ്വിഫ്റ്റ് ലാഭമോ നഷ്ടമോ എന്കന ണക്ക് പുറത്തുവിടണം. പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാര്‍ക്ക് സ്വിഫ്റ്റിൽ നിയമനം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല. വി.ആർ.എസ് എന്നത് നവ മുതലാളിത്ത നയമാണ്. ഇതാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കേരള സർക്കാരിന് ആ നയമില്ല. ഉള്ളതൊഴിൽ ഇല്ലാതാക്കിയിട്ടല്ല,പുതിയ തൊഴിൽ സൃഷ്ടിക്കേണ്ടത്. മാനേജുമെന്‍റ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നും ബ്യൂറോക്രാറ്റുകൾ പണ്ഡിതൻമാരെന്ന് ധാരണ വേണ്ടെന്നും വല്ലതും തന്നാൽ വാങ്ങി കൊണ്ടുപോകുമെന്നത് പള്ളിയിൽ പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
സിംഗിൾ ഡ്യൂട്ടി പാറശാലയിൽ നടപ്പാക്കിയെങ്കിലും അത് ലാഭമാണോ നഷ്ടമാണോ എന്ന് പറയുന്നില്ല. മാനേജുമെന്‍റ് സിംഗിൾ ഡ്യൂട്ടി പൊളിക്കാൻ നിൽക്കുന്നു. തൊഴിലാളി എന്ത് അപരാധമാണ് ചെയ്യുന്നത്. എല്ലാം തൊഴിലാളിയുട തലയിൽ കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. കിണറ്റിൽ കിടന്ന തവളയെ നിന്തൽ പഠിപ്പിക്കുകയാണന്നും അദ്ദേഹം പരിഹസിച്ചു.10 - 15 വർഷം വണ്ടിയോടിച്ചവനെ ആരെയോ കൊണ്ടുവന്ന് ടെസ്റ്റ് നടത്തുകയാണ്. എല്ലാ പിശകും ശരിയാക്കുമെന്ന് പറയുന്ന മന്ത്രി ഒന്നും ശരിയാക്കുന്നില്ല. യൂണിയൻ പറയുന്ന കാര്യത്തിൽ നടപടിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.