
കൊച്ചി: നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കളമശ്ശേരിയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണം. വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കും. ഇന്റലിജിൻസ് സംവിധാനങ്ങൾ ശക്തിപെടേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിൽ പരിക്കേറ്റവരെ സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സ്ഫോടന സംഭവത്തിൽ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി ആരോഗ്യമന്ത്രി വീണ ജോർജ്ജ് സന്ദർശിച്ചു. ദുരന്തത്തിൽ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇവരിൽ 18 പേർ വിവിധ ആശുപത്രികളിലായി ഐസിയുവിൽ കഴിയുകയാണ്. ഇതിൽ 6 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഈ 6 പേരിൽ 12 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്.
37 ഓളം പേർ മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയിരിക്കുന്നത്. 10 പേർ വാർഡിലും 10 പേർ ഐസിയുവിലുമാണുള്ളത്. ഗുരുതരമല്ലാത്ത പൊള്ളലുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും സാധിക്കുന്ന തരത്തിലുള്ള ആധുനിക ചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നൽകി.
'അങ്ങേയറ്റം ദൗർഭാഗ്യകരം, വിശദാംശങ്ങൾ പരിശോധിച്ചു വരുന്നു'; മുഖ്യമന്ത്രി പിണറായി വിജയൻ
മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലായിരിക്കാം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്നും പരിക്കേറ്റവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതാണ് പ്രധാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ ആരോഗ്യവകുപ്പിന്റെ ഹെൽപ് ലൈൻ സംവിധാനവും ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അപകടം മുന്നിൽ കണ്ട കുഞ്ഞുങ്ങൾക്ക് കൗൺസിലിംഗ് ഉൾപ്പെടെ മാനസിക പിന്തുണ നൽകുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam