
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്നാട്ടിൽ ഭരണകക്ഷിയായ എഐഎഡിഎംകെ പൊട്ടിത്തെറിയുടെ വക്കിൽ. പാർട്ടിയിൽ നിന്നും പുറത്താക്കിയ ജയലളിതയുടെ മുൻതോഴി ശശികല ജയിൽ മോചിതയായതോടെയാണ് പാർട്ടിയിൽ അസ്വരാസ്യങ്ങൾ ആരംഭിച്ചത്.
ശശികലയെ അനുകൂലിച്ച് പോസ്റ്റർ പതിച്ച നേതാവിനെ കഴിഞ്ഞദിവസം അണ്ണാഡിഎംകെയിൽ നിന്ന് പുറത്താക്കായിരുന്നു ഇതിനു പിന്നാലെ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിൻ്റെ മകൻ ശശികലയെ സ്വാഗതം ചെയ്തു രംഗത്ത് എത്തി. ശശികലയ്ക്ക് ഉടൻ തമിഴ്നാട്ടിലേക്ക് മടങ്ങാൻ കഴിയട്ടേയെന്നും ശശികലയുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നുമാണ് വാർത്താക്കുറിപ്പിലൂടെ ഒ.പനീർസെൽവത്തിൻ്റെ മകൻ ജയപ്രദീപ് പ്രസ്താവിച്ചത്.
ശശികല ജയിൽമോചിതയായതിന് പിന്നാലെ എഐഎഡിഎംകെ പിളർത്തുമെന്ന് ടിടിവി ദിനകരനും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളും വെല്ലുവിളി നടത്തിയിരുന്നു. എഐഎഡിഎംകെയിലെ ഒപിഎസ് പക്ഷ നേതാക്കളെല്ലാം പാർട്ടി വിടുമെന്നും അവർ അവകാശപ്പെട്ടിരുന്നു. ഈ വാദത്തെ ശരിവയ്ക്കുന്ന രീതിയിലാണ് പുതിയ സംഭവവികാസങ്ങൾ.
അണ്ണാഡിഎംകെയുടെ യുവജനവിഭാഗം നേതാവ് കൂടിയായ ജയപ്രദീപിൻ്റെ പ്രസ്താവന തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. ജയപ്രദീപിൻ്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഒ.പനീർസെൽവമാണെന്നാണ് എടപ്പാടി പക്ഷം ആരോപിക്കുന്നു. ഒപിഎസിൻ്റെ മൗനാനുവാദത്തോടെയാണ് ജയപ്രദീപിൻ്റെ നീക്കമെന്നും പാർട്ടിയിലെ ഇപിഎസ് വിഭാഗം ആരോപിക്കുന്നു. പ്രസ്താവനയിൽ അതൃപ്തി വ്യക്തമാക്കിയ എടപ്പാടി പക്ഷം ഇതേക്കുറിച്ച് പനീർസെൽവം വിശദീകരണം നൽകണമെന്നും ആവശ്യപ്പെടുന്നു.