ഇരിക്കൂറിലെ ഒരു വോട്ടർ തന്നെ അവിടെ സ്ഥാനാർത്ഥിയാകട്ടെ. സ്വന്തം നാടായ ചങ്ങനാശ്ശേരിയിൽ പാർട്ടി അനുവദിച്ചാൽ താൻ സ്ഥാനാർത്ഥിയായി ഇറങ്ങുമെന്നും കെസി ജോസഫ് പറഞ്ഞു.
കോട്ടയം: നീണ്ട 39 വർഷങ്ങൾക്ക് ശേഷം ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി മോഹികൾക്ക് ഇതാ ഒരു ശുഭവാർത്ത. കെസി ജോസഫ് ഇത്തവണ ഇരിക്കൂറിനോട് ബൈ പറയുകയാണ് എന്നാൽ നെഞ്ചിടിപ്പ് കൂടാൻ പോകുന്നത് കോട്ടയം ജില്ലയിലെ സ്ഥാനാർത്ഥി മോഹികൾക്കാണ്. ചങ്ങനാശേരിയിൽ പുതുമുഖമായി എത്താൻ തയ്യാറെടുക്കുകയാണ് കെസി ജോസഫ്.
ഇത്തവണ ഇരിക്കൂറിൽ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി കെസി ജോസഫ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരിക്കൂറിലെ ഒരു വോട്ടർ തന്നെ അവിടെ സ്ഥാനാർത്ഥിയാകട്ടെ. സ്വന്തം നാടായ ചങ്ങനാശ്ശേരിയിൽ പാർട്ടി അനുവദിച്ചാൽ താൻ സ്ഥാനാർത്ഥിയായി ഇറങ്ങുമെന്നും കെസി ജോസഫ് പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ നിയമസഭാ സ്ഥാനാർത്ഥിത്വത്തിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയായി ഒരു വൈദികൻ മത്സരിച്ചാലൊന്നും യുഡിഎഫ് അനുകൂല വോട്ടുകൾ മാറില്ലെന്നും കെസി ജോസഫ് പറഞ്ഞു. ചങ്ങാനാശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി യാക്കോബായ വിഭാഗം വൈദികൻ എത്തിയേക്കും എന്ന വാർത്തകളോടായിരുന്നു ജോസഫിൻ്റെ പ്രതികരണം.