Kerala Rain: കനത്ത മഴയ്ക്ക് ശമനം, റെഡ് അല‍ര്‍ട്ട് പിൻവലിച്ചു, ഏഴ് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്

Published : May 16, 2022, 02:40 PM IST
Kerala Rain: കനത്ത മഴയ്ക്ക് ശമനം, റെഡ് അല‍ര്‍ട്ട് പിൻവലിച്ചു, ഏഴ് ജില്ലകളിൽ  ഓറഞ്ച് അല‍ര്‍ട്ട്

Synopsis

അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അല‍ര്‍ട്ട് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പിൽ പിൻവലിച്ചു. നിലവിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട് നിലനിൽക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് താത്കാലിക ശമനം. കേരളത്തിന് മുകളിലും അറബിക്കടലിലും കഴിഞ്ഞ ദിവസം കാണപ്പെട്ട നിലയിലുള്ള മേഘക്കൂട്ടങ്ങൾ ഇന്നത്തെ ഉപഗ്രഹദൃശ്യങ്ങളിൽ ദൃശ്യമല്ല. എന്നാൽ ഇനിയുള്ള മണിക്കൂറുകളിലും വരും ദിവസങ്ങളിലും കേരളത്തിൽ കനത്ത മഴ തുടരാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അല‍ര്‍ട്ട് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പിൽ പിൻവലിച്ചു. നിലവിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട് നിലനിൽക്കുന്നുണ്ട്. എറണാകുളം , ഇടുക്കി , തൃശൂർ , മലപ്പുറം , കോഴിക്കോട് , കണ്ണൂർ , കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാടും വയനാട്ടിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല ബാക്കി ജില്ലകളിലെല്ലാം യെല്ലോ അല‍ര്‍ട്ട് നിലനിൽക്കുന്നുണ്ട്.

അതിനിടെ കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ ബംഗാൾ ഉൾക്കടലിൻ്റെ തെക്ക് ഭാഗത്തും ആൻഡമാൻ നിക്കോബാർ ദ്വീപുകളും കടന്ന് കാലവ‍ര്‍ഷം കേരളതീരത്തേക്ക് നീങ്ങുകയാണ്. വരുന്ന ദിവസങ്ങളിൽ ശ്രീലങ്കയും പിന്നീട് മാലിദ്വീപിലും കാലവ‍ര്‍ഷം എത്തും. കേരളത്തിൽ മെയ് 27 ഓടെ കാലവര്‍ഷമെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിൻ്റെ പ്രവചനം. മെയ് 26-ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. കാലവര്‍ഷത്തിൽ എത്രത്തോളം മഴ ലഭിക്കും എന്നതിൽ അതിന് ശേഷം വ്യക്തത വരും. 

ലക്ഷദ്വീപിന് സമീപത്തുള്ള ചക്രവാത ചുഴിയാണ് നിലവിൽ കേരളത്തിലെ മഴയ്ക്ക് കാരണം.  നിലവിൽ അഞ്ച് ദിവസത്തേക്ക് നൽകിയ മഴ മുന്നിറിയിപ്പിൽ മാറ്റമില്ല. ചില ജില്ലകളിൽ കൂടൂതൽ മഴ ലഭിക്കാനാണ് സാധ്യതയെന്നും  ദേശീയ കാലാവസ്ഥ കേന്ദ്രം  മിഷൻ മേധാവി ഡോ.സതീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനടുത്ത് മറ്റൊരു  ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.

 

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടം, മൽസ്യത്തൊഴിലാളി മരിച്ചു 

തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ അതിശക്തമായ മഴ തുടര്‍ന്നേക്കും

കഴിഞ്ഞ ഒരാഴ്ച കൊണ്ട് കേരളത്തിൽ ലഭിച്ചത് 107 mm അധിക മഴയാണ് എന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. മെയ്‌ 10 മുതൽ 16 സാധാരണ ലഭിക്കേണ്ട മഴ 42.6 mm മഴയാണെങ്കിലും ലഭിച്ചത് 149.9 mm മഴയാണ്.  മെയ് 14 രാവിലെ 8.30 മുതൽ മെയ് 15 രാവിലെ 8.30 വരെയുള്ള 24 മണിക്കൂ‍ര്‍ ആണ് ഈ വര്‍ഷം ഏറ്റവും കൂടുതൽ മഴ പെയ്ത ദിവസം. വേനൽ മഴ സീസൺ ഔദ്യോഗികമായി അവസാനിക്കാൻ 15 ദിവസം കൂടി ബാക്കി നിൽക്കേ മുഴുവൻ സീസണിൽ ലഭിക്കേണ്ട മഴയെ (361.5 mm)  മറികടന്നിട്ടുണ്ട് (430.2 MM). 

തിരുവനന്തപുരം അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.  തെക്കൻ കർണാടകയ്ക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുകയാണ്. ഇതിന്‍റെ ഫലമായി വെള്ളിയാഴ്ചവരെ അതിശക്തമായോ ശക്തമായോ മഴ തുടരും. മണിക്കൂറിൽ 40 കിലോമീറ്റിനും 50നും കി.മീറ്ററിനും ഇടയിൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനുള്ള വിലക്ക് തുടരും.  

ഇതിനിടയിലാണ് തിരുവനന്തപുരം അഞ്ചുതെങ്ങിൽ കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചത്. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനി സ്വദേശി ബാബുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലുമണിക്ക് ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട സുരേഷിനായി തെരച്ചിൽ തുടരുകയാണ്. ദുരിതമേഖലയിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. രണ്ട് ദിവസം ശക്തമായി മഴപെയ്ത സ്ഥലങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. മലയോര, ഉരുൾപ്പൊട്ടൽ, വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രാവിലക്ക് തുടരുകയാണ്. 

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തൃശ്ശൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ താത്കാലികമായി അടച്ചതായി കളക്ടർ അറിയിച്ചു.ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്താണ് കളക്ടറുടെ തീരുമാനം. ജില്ലാ ടൂറിസത്തിന് കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും തത്കാലം സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല. 

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി
അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി, സെഷൻസ് കോടതിയിൽ ഹർജി