ഗവർണറുടെ ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ്; ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല

By Web TeamFirst Published Nov 11, 2022, 8:23 PM IST
Highlights

രണ്ട് ദിവസം മുമ്പ് ചേര്‍ന്ന മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസാക്കിയതെങ്കിലും ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. മന്ത്രിമാർ പലരും ഇനിയും ഒപ്പിടാൻ ഉണ്ടെന്ന് വിശദീകരണം. അതേസമയം, ആരിഫ് മുഹമ്മദ് ഖാന്‍ നാളെ രാവിലെ ഉത്തരേന്ത്യയിലേക്ക് പോകും.

തിരുനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല. രണ്ട് ദിവസം മുമ്പ് ചേര്‍ന്ന മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസാക്കിയതെങ്കിലും ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. മന്ത്രിമാർ പലരും ഇനിയും ഒപ്പിടാൻ ഉണ്ടെന്ന് വിശദീകരണം. അതേസമയം, ആരിഫ് മുഹമ്മദ് ഖാന്‍ നാളെ രാവിലെ ഉത്തരേന്ത്യയിലേക്ക് പോകും.

ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പാസാക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ സാധ്യതയില്ല. കലാമണ്ഡലം കല്പിത സർവകലാശാല ചാൻസ്ലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി ഇന്നലെ സർക്കാർ ഉത്തരവ് ഇറക്കിയത് ഇതിന്റെ തെളിവാണ്. ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ നീട്ടി വെച്ചാലോ കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് ഓർഡിനൻസ് അയച്ചാലും നിയമസഭയിൽ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ധർ സംസ്ഥാന സർക്കാരിനെ അറിയിച്ചു.

അതിനിടെ, സാങ്കേതിക സർവകലാശാല താൽക്കാലിക വി സി നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മറുപടി സത്യവാങ്മൂലം ബുധനാഴ്ച്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഗവർണർ അടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നിർദേശം.ഹർജി നൽകാൻ പ്രഥമദൃഷ്ട്യാ സർക്കാരിന് സാധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യവഹാരങ്ങളും തർക്കങ്ങളും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹർജിയിൽ മറുപടി നൽകാൻ സാവകാശം വേണമെന്ന് ഗവർണറുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. 

വിസി നിയമനം:'വ്യവഹാരങ്ങളും തർക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുത്, യുജിസിയുടെ നിലപാട് അറിയണം' ഹൈക്കോടതി

തുടർന്ന് ബുധനാഴ്ച്ചയ്ക്കുള്ളിൽ ചാൻസലർ അടക്കമുള്ള എതിർ കക്ഷികൾ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. വി സിയായി സർക്കാർ ശുപാർശ ചെയ്ത വ്യക്തികളുടെ യോഗ്യത വിവരം അറിയിക്കുവാനും കോടതി നിർദേശം നൽകി. വി സിയെ ശുപാർശ ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് സർക്കാർ വാദം.ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ ഡോ.സിസ തോമസിന്റെ നിയമനം നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാരിന്റെ ഹർജി.

click me!