
കൊച്ചി : സംസ്ഥാനത്തെ അവയവ മാഫിയയുടെ കളളക്കളികൾ ഒന്നൊന്നായി പുറത്തുവരികയാണ്. തന്‍റെ വൃക്ക വാങ്ങിയശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നൽകിയില്ലെന്നും പണം ചോദിച്ചപ്പോൾ ദിവസങ്ങളോളം മുറിയിലച്ചിട്ട് മർദിച്ചെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലൈംഗികമായി ചൂഷണം ചെയ്തശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി. വൃക്ക നൽകാൻ അനുമതിക്കായി ഓഫീസികളിൽ പറയേണ്ടതെന്തെന്ന് റാക്കറ്റ് സംഘാംഗം പറഞ്ഞുപഠിപ്പിച്ചെന്നും വീട്ടമ്മ പറയുന്നു.
വ്യക്ക റാക്കറ്റിന്‍റെ കെണിയിൽപ്പെട്ട എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് താൻ നേരിട്ട ദാരുണമായ അതിക്രമങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വൃക്ക വാങ്ങിയശേഷം എട്ടരലക്ഷം നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പ്രതിഫലമായി കിട്ടിയത് മൂന്നര ലക്ഷം മാത്രമാണ്. ബാക്കി ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി,ശാരീരികമായി ചൂഷണം ചെയ്തു. ബാക്കി തുക ചോദിച്ചപ്പോൾ ഭീഷണിയാണ്. കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് കുടുങ്ങുകയെന്നും പറഞ്ഞു. തന്‍റെ സാമ്പത്തിക പരാധീനതയാണ് റാക്കറ്റ് ഉപയോഗപ്പെടുത്തിയത്. വൃക്ക സ്വീകരിക്കുന്നയാളുടെ ബന്ധുവെന്ന് പറയാൻ പ്രേരിപ്പിച്ചു. അതല്ലെങ്കിൽ ആ വീട്ടിൽ ജോലി ചെയ്യുന്നതാണെന്ന് പറയും. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും പറയേണ്ടത് പറഞ്ഞ് പഠിപ്പിച്ചു.
തനിക്കറിയാവുന്ന 12 പേർ വൃക്ക നൽകിയിട്ടുണ്ടെന്നും വീട്ടമ്മ വിശദീകരിച്ചു. ഒട്ടുമിക്ക പാവപ്പെട്ട കുടുംബങ്ങളെ എടുത്ത് നോക്കിയാൽ അതിൽ ഒരാൾക്കെങ്കിലും വ്യക്കയുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾകൊണ്ടാണ് ഇതിന് തുനിയുന്നതെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam