
കോട്ടയം: സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ. സഭയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റി ആചരിക്കണം എന്നാണ് സഭയുടെ നിർദ്ദേശം.
ഞായറാഴ്ച ദിവസം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഓർത്തഡോക്സ് സഭ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. സർക്കാർ തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് സ്വന്തം മാനേജ്മെൻ്റ് കീഴിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുള്ള പ്രതിഷേധം. സർക്കാർ തീരുമാനത്തിൽ കെസിബിസി വിയോജിപ്പ് രേഖപ്പെടുത്തി. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടിന്നത്.
കെസിബിസിക്ക് പിന്നാലെ മാർത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ൻ ആചരിക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികൾ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് നാളത്തെ (ഞായറാഴ്ചയിലെ) ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനെ പൂർണമായി പിന്തുണയ്ക്കുന്നെന്നും മാർത്തോമാ സഭ വ്യക്തമാക്കി.
Also Read: ഞായാറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി: എതിർപ്പറിയിച്ച് മാർത്തോമ സഭയും, സർക്കാർ പ്രതിരോധത്തിൽ
അതേസമയം സർക്കാരിന് വൈരാഗ്യബുദ്ധിയോ നിർബന്ധ ബുദ്ധിയോ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. നാളത്തന്നെ പരിപാടി നിശ്ചയിച്ചത് ഗാന്ധി ജയന്തിയെന്ന ദിനത്തിലെ പ്രാധാന്യം കണക്കാക്കി മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത് സന്ദേശവുമായി പരമാവധി സഹകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ ബോധവത്കരണം നാളെക്കൊണ്ട് തീരുന്നതല്ല എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam