
പത്തനംതിട്ട: എൻഎസ്എസ് സമദൂരത്തിൽ നിന്നു മാറിയിട്ടില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ജെ കുര്യൻ. എൻഎസ്എസ് രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമാണ് ജനറൽ സെക്രട്ടറി നിലപാട് പറഞ്ഞത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ നേരിൽ കണ്ടുവെന്നും പിജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുകുമാരൻ നായരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം ഉറപ്പിച്ചു പറയുന്നതെന്നും എൽഡിഎഫ് സർക്കാർ ശബരിമല വിഷയത്തിൽ തെറ്റ് തിരുത്തിയപ്പോൾ അത് നല്ലതെന്ന് മാത്രമാണ് ജനറൽ സെക്രട്ടറി പറഞ്ഞതെന്നും പി ജെ കുര്യൻ വിശദീകരിച്ചു. എന്നും കോൺഗ്രസിനെ പിന്തുണച്ചിട്ടുള്ള സംഘടനയാണ് എൻഎസ്എസ്. കോൺഗ്രസുമായി അത്രയും അടുപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ്കുമാർ രംഗത്തെത്തി. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ഏത് അലവലാതികൾക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വയ്ക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനന്ദിക്കുന്നു, അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്‍റെ കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റായി കെ ബി ഗണേഷ് കുമാറിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു.