
കണ്ണൂര്‍: പൊളിറ്റിക്കൽ ഇസ്ലാം പ്രസ്താവന വിവാദത്തില്‍ പ്രതികരണവുമായി പി ജയരാജൻ. അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുവെന്നാണ് പി ജയരാജന്റെ വിശദീകരണം. ഐഎസിലേക്ക് ഇപ്പോൾ കേരളത്തിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്പ് വിരലിൽ എണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തു എന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം എപ്പോഴും അകറ്റിനിർത്തിയിട്ടുണ്ട്. ആഗോള സമാധാനത്തിന്റെ യഥാർത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമെന്ന വാചകത്തോട് ശക്തമായ വിയോജിപ്പാണുള്ളത്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാട് കാണാതിരിക്കലെന്നും ജയരാജൻ പ്രതികരിച്ചു. ദീപിക മുഖപ്രസംഗത്തിനാണ് ജയരാജൻ്റെ മറുപടി.
കേരളത്തിൽ നിന്ന് മത ഭീകരവാദ സംഘടനകളിലേക്ക് യുവാക്കൾ പോകുന്നതിനെ ഗൗരവത്തിലെടുക്കണമെന്ന പി ജയരാജന്‍റെ പ്രസ്താവനയാണ് വിവാദമായത്. പി ജയരാജന്‍റെ വാദം തള്ളിയ ഇ പി ജയരാജൻ തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലമാണ് കേരളമെന്ന് പ്രതികരിച്ചു. മുതിർന്ന നേതാവിന്‍റെ പ്രസ്താവനയിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദത്തിന്‍റെ മുഖംമൂടി മാറ്റാൻ ജയരാജനെപ്പോലെ ആരെങ്കിലുമൊക്കെ വരുന്നതാണ് പ്രതീക്ഷയെന്നായിരുന്നു കത്തോലിക്കാ സഭ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam