കര്‍ഷകന്‍റെ ആത്മഹത്യ വേദനിപ്പിക്കുന്നത്; കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി: കൃഷിമന്ത്രി

By Web TeamFirst Published Apr 11, 2022, 10:52 AM IST
Highlights

കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കും. കാര്‍ഷിക മേഖലയില്‍ സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.  

തിരുവനന്തപുരം: തിരുവല്ലത്തെ കര്‍ഷകന്‍റെ ആത്മഹത്യ (Suicide) വേദനിപ്പിക്കുന്നതെന്ന് മന്ത്രി പി പ്രസാദ് (P Prasad). കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഇന്‍ഷൂറന്‍സിന്‍റെ വ്യവസ്ഥ പുതുക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കും. കാര്‍ഷിക മേഖലയില്‍ സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.  

അപ്പർ കുട്ടനാട്ടിലെ നിരണം സ്വദേശി രാജീവനാണ് ഇന്നലെ രാത്രി തൂങ്ങി മരിച്ചത്. വേനൽ മഴയിൽ വ്യാപകമായി കൃഷി നശിച്ചതും കട ബാധ്യതയുമാണ് ആത്മഹത്യക്ക് കാരണം. കഴിഞ്ഞ രണ്ട് കൊല്ലമായി തുടർച്ചയായുണ്ടാകുന്ന കൃഷിനാശം, നഷ്ടം നികത്താൻ ബാങ്കുകളിൽ നിന്നെടുത്ത ലോൺ, ബാങ്കുകളിലെ പലിശ അടയ്ക്കാൻ സ്വയം സഹായ സംഘങ്ങളില്‍ നിന്നും വായ്പ, ഇതിനിടയിൽ വേനൽമഴയുടെ ദുരിതപ്പെയ്ത്ത്, പാകം എതിയ നെല്ല് കൊയ്ത് കരക്ക് കയറ്റാൻ ആവാതെ വെള്ളത്തിൽ മുങ്ങി. ആകെമൊത്തം നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ രാജീവന്‍റെ പേരിൽ ആറ് ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്.

പ്രതീക്ഷകൾ അസ്തമിച്ചപ്പോഴാണ് നെൽകർഷകൻ രാജീവൻ പാടത്തോട് ചേർന്ന ശീമ കൊന്നയിൽ ജീവൻ ഒടുക്കിയത്. പത്തേക്കറിൽ ആണ് കൃഷി ചെയ്തിരുന്നത്. സ്വന്തമായി മൂന്ന് ഏക്കറും ബാക്കി പാട്ടത്തിനുമായിരുന്നു. കഴിഞ്ഞ കൊല്ലത്തെ നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല. എക്കർ കണക്കിന് നാശം ഉണ്ടായിട്ട് ആകെ കിട്ടിയത് രണ്ടായിരം രൂപ മാത്രമാണ്. കൃഷി നാശത്തിന് മതിയായ നഷ്ടപരിഹാരം കിട്ടാത്തതിനെതിരെ രാജീവൻ അടക്കം 10 കർഷകർ ഹൈക്കോടതിയില്‍ റിട്ട് നൽകിയിരുന്നു. ഇതിനൊരു തീരുമാനം ആകും മുൻപാണ് രാജീവിന്‍റെ വിയോഗം. വീടിനടുത്തുള്ള സ്വയം സഹായ സംഘത്തിൽ പലിശ അടക്കം 40000 രൂപ ഇന്നലെ അടക്കേണ്ടതായിരുന്നു. പണം കണ്ടെത്താൻ പല സ്ഥലങ്ങളിലും ബന്ധപ്പെട്ടെങ്കിലും കഴിഞ്ഞില്ല.

click me!