'പ്രതിപക്ഷ നേതാവ് അദ്ഭുതപ്പെടുത്തി, പ്രതീക്ഷിച്ചതല്ല': വിഡി സതീശനെ വെല്ലുവിളിച്ച് പി രാജീവ്

By Web TeamFirst Published Jul 13, 2022, 3:25 PM IST
Highlights

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് മത്സരം വ്യക്തികളുടേതായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ വ്യക്തിപരമായ മത്സരമായാണ് അതിനെ കണ്ടതെന്ന് തോന്നുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇന്നത്തെ പ്രസ്താവന അത്ഭുതപ്പെടുത്തി കളഞ്ഞുവെന്ന് മന്ത്രി പി രാജീവ്. പ്രശ്നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. താൻ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ എവിടെയും ഹിന്ദുഐക്യവേദി എന്ന പദം പോലും പരാമർശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഹിന്ദു ഐക്യവേദി നേതാവ് തന്റെ വീട്ടിലേയും ഓഫീസിലേയും സ്ഥിരം സന്ദർശകനാണെന്ന് പറഞ്ഞ വിഡി സതീശനെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. പ്രശ്നങ്ങളെ പക്വതയോടെ കാണണം. നിലവാരത്തോടെ പ്രതികരിക്കണം. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് മത്സരം വ്യക്തികളുടേതായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ വ്യക്തിപരമായ മത്സരമായാണ് അതിനെ കണ്ടതെന്ന് തോന്നുന്നു. അങ്ങിനെയാണോ കോൺഗ്രസിന്റെ ഒരു നേതാവ് പ്രതികരിക്കേണ്ടത്?

1977 ൽ മുഖ്യമന്ത്രി ബിജെപിയുടെ വോട്ട് വാങ്ങി ജയിക്കാൻ അന്ന് ബിജെപിയുണ്ടോയെന്ന് പി രാജീവ് ചോദിച്ചു. ജനതാ പാ‍ര്‍ട്ടികളായിരുന്നു അന്ന്. സംസ്ഥാന സ‍ര്‍ക്കാര്‍ ക്ഷേത്രങ്ങളിൽ നിന്നുള്ള പണം വായ്പയായോ വകമാറ്റിയോ എടുക്കുന്നില്ലെന്ന് നേരത്തെ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി - സതീശൻ വാക്പോര്

ബി ജെ പി ബന്ധത്തിലും കൊലപാതക രാഷ്ട്രീയത്തിലും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ നിയമസഭയിൽ രൂക്ഷമായ വാക് പോര് ഇന്ന് നടന്നു. ബി ജെ പിക്ക് മൊത്തമായി വാരാൻ കഴിയുന്ന കോൺഗ്രസ് കേരളത്തിൽ ഇങ്ങിനെ നിലനിൽക്കാൻ കാരണം എൽ ഡി എഫാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1977ൽ ആർ എസ് എസ് വോട്ട് വാങ്ങി ജയിച്ച പിണറായി വിജയിൻറ സ്റ്റഡി ക്ലാസ് വേണ്ടെന്ന് വിഡി സതീശൻ തിരിച്ചടിച്ചു.

കണ്ണൂരിൽ ബോംബ് പൊട്ടി രണ്ട് പേർ മരിച്ചതിലെ അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു പിണറായി വിജയൻ - വി ഡി സതീശൻ പോര് നടന്നു. ബോംബ് രാഷ്ട്രീയത്തിൻറെ വക്താക്കൾ സിപിഎമ്മാണെന്ന സണ്ണി ജോസഫിൻറെ പരാമർശത്തിൽ അതിരൂക്ഷമായായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വർഗ്ഗീയശക്തികളോട് കോൺഗ്രസ്സിന് മൃദുസമീപനമെന്ന് പറഞ്ഞു തുടങ്ങിയ പിണറായി ദേശീയ തലത്തിൽ കോൺഗ്രസ്സിൽ നിന്നും ബി ജെ പിയിലേക്കുള്ള മാറ്റം അടക്കം പറഞ്ഞായിരുന്നു കടന്നാക്രമണം.

കൊൽക്കത്തയിൽ സി പി എം ഓഫീസുകൾ ബി ജെ പി ഓഫീസുകളായി മാറിയെന്ന് പറഞ്ഞ സതീശൻ പിണറായിക്ക് നൽകിയത് രൂക്ഷഭാഷയിൽ മറുപടി. സംസ്ഥാനത്ത് എല്ലാകാലത്തും കോൺഗ്രസ്സിനെ തോല്പിക്കാൻ സി പി എം ആർ എസ് എസിനെ കൂട്ടുപിടിക്കുന്നതാണ് ചരിത്രമെന്ന് സതീശൻ പറഞ്ഞു.

click me!