
തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 643 കോടി രൂപയാണ് കെല്‍ട്രോണിന്റെ വിറ്റുവരവെന്ന് മന്ത്രി പി രാജീവ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 520 കോടിയുടെ വിറ്റുവരവ് റെക്കോര്‍ഡ് ആണ് ഇതോടെ കമ്പനി മറികടന്നത്. നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് കെല്‍ട്രോണ്‍ അഭിമാനാര്‍ഹമായ നേട്ടം ഉണ്ടാക്കിയത്. കെല്‍ട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് റെക്കോര്‍ഡിന് പിന്നില്‍. നേട്ടത്തിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി രാജീവ് അറിയിച്ചു.
മന്ത്രി പി രാജീവിന്റെ കുറിപ്പ്: ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് വിറ്റുവരവിലൂടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാകെ മാതൃകയാകുകയാണ് കെല്‍ട്രോണ്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 643 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 520 കോടിയുടെ വിറ്റുവരവ് റെക്കോര്‍ഡ് ഇതോടെ കമ്പനി മറികടന്നു.
നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് കെല്‍ട്രോണ്‍ ഈ അഭിമാനാര്‍ഹമായ ബിസിനസ് നേട്ടം ഉണ്ടാക്കിയത്. സബ്‌സിഡിയറി കമ്പനികളായ കണ്ണൂരിലെ കെ സി സി എല്‍ (104 കോടി രൂപ), മലപ്പുറത്തെ കെ ഇ സി എല്‍ (30 കോടി രൂപ) എന്നിവ ഉള്‍പ്പെടെ കെല്‍ട്രോണ്‍ ഗ്രൂപ്പ് കമ്പനികള്‍ 777 കോടി രൂപയുടെ വിറ്റു വരവും 59 കോടി രൂപ പ്രവര്‍ത്തന ലാഭവുമുണ്ടാക്കിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവായ 582 കോടി രൂപയില്‍ നിന്നും 33 ശതമാനം വര്‍ദ്ധനവ് നേടിയെടുക്കാന്‍ കെല്‍ട്രോണ്‍ ഗ്രൂപ്പിന് ഈ വര്‍ഷം സാധിച്ചു.
പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലും മാനേജ്മെന്റ് സ്വീകരിച്ചിരുന്ന കൃത്യമായ നടപടികളും കെല്‍ട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് കമ്പനിയുടെ ഈ നിറവാര്‍ന്ന നേട്ടം സാദ്ധ്യമാക്കിയത്. ഈ നേട്ടത്തിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.
'അന്നദാതാവാണ്, പരിഗണന നല്‍കണം'; 10 നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam