'പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നയം'; സ്‍പ്രിംക്ലറില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും പി ടി തോമസ്

By Web TeamFirst Published Apr 22, 2020, 1:02 PM IST
Highlights

സ്പ്രിംക്ലര്‍ വിവാദം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ സമിതിക്ക് യാതൊരു അധികാരവും ഇല്ലെന്നും എംഎല്‍എ 

കൊച്ചി: പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നയമാണ് കൊവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പി ടി തോമസ് എംഎല്‍എ. സ്‍പ്രിംക്ലര്‍ വിഷയത്തിലാണ് മുഖ്യമന്ത്രിയെ വീണ്ടും കുറ്റപ്പെടുത്തി പി ടി തോമസ് രംഗത്തെത്തിയത്. സ്പ്രിംക്ലര്‍ വിവാദം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ സമിതിക്ക് യാതൊരു അധികാരവും ഇല്ലെന്നും എംഎല്‍എ ആരോപിച്ചു. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും എം മാധവൻ നമ്പ്യാരുമാണ് സമിതിയില്‍ ഉള്ളത്. 

സ്പ്രിംക്ലര്‍ വിവാദത്തിൽ കടുത്ത സമ്മർദ്ദത്തിലായിരിക്കെയാണ് പരിശോധനക്ക് സമിതിയെ വെച്ചുള്ള സര്‍ക്കാര്‍ പ്രതിരോധം. കരാർ പ്രകാരം വ്യക്തിപരമായ വിവരങ്ങൾ  സംരക്ഷിക്കപ്പെടുന്നുണ്ടോ, മാനദണ്ഡങ്ങൾ പാലിച്ചാണോ കരാർ, നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ, അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനമെടുത്തത് ശരിയാണോ എന്നിവയാണ് പരിശോധനാ വിഷയങ്ങൾ. ഭാവിയിലേക്ക് എന്തെങ്കിലും മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അതും നൽകാനും ആവശ്യപ്പെടുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. 

അതേസമയം സ്പ്രിംക്ലർ കരാറിൽ നിലപാട്  വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും.  അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങൾ   സ്പ്രിംക്ളർ  ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോർച്ച ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്.  കരാർ ലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ന്യൂയോർക്കിലും ഇന്ത്യയിലും  നിയമ നടപടി സാധ്യമാണെന്നും സർക്കാർ  ഹൈക്കോടതിയെ അറിയിക്കും.

അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ തീരുമാനമാണ് സ്പ്രിംക്ളറുമായുണ്ടാക്കിയ കരാർ എന്നാണ് സർക്കാർ  കോടതിയെ അറിയിക്കുക. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സർക്കാർ മേഖലയിൽ  വിവര ശേഖരണത്തിന്  നിരവധി ഐടി  കമ്പനികളുണ്ടെങ്കിലും മാസ് ഡേറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംക്ളറിന്‍റെ തെരഞ്ഞെടുപ്പ്. സർക്കാർ കമ്പനികൾ ഇത്തരം ഡേറ്റാ അനാലിസിസ് സോഫ്‍റ്റ്‍വെയര്‍ സജ്ജമാക്കാൻ മാസങ്ങൾ എടുത്തേക്കും. 

കൊവിഡ് പടരുന്ന സാഹചര്യത്തിൽ അതിന് കാത്ത് നിൽകാൻ കഴിയുമായിരുന്നില്ല.   സാങ്കേതികമായി അടക്കം എല്ലാതരത്തിലും ഇങ്ങനെ സജ്ജമായതിനാലാണ് കേരളം ലോകത്തിന് മുന്നിൽ നടക്കുന്നതെന്നും സർ‍ക്കാർ കോടതിയെ അറിയിക്കും.  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്ന്   41 ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത് . ഇതിൽ രണ്ട് ചോദ്യങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. പക്ഷെ ഈ വിവരങ്ങൾ ശേഖരിക്കാതെ ഡാറ്റാ അനാലിസിസ് സാധ്യമാകില്ലെന്നും സർക്കാർ വ്യക്തമാക്കും. 
 

click me!