
കോട്ടയം: ക്രൈസ്തവരുടെ രാഷ്ട്രീയ പാർട്ടി എന്ന വിഷയത്തില്‍ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയിൽ ആയിരുന്നു ബിഷപ്പിന്റെ പ്രസംഗം.
ജനാധിപത്യത്തിന്റെ ശ്രീകോവിലിന് അകത്തും പുറത്തും നടന്ന ചർച്ചകൾ പല ജനപ്രതിനിധികളുടെയും അറിവും അറിവില്ലായ്മയും പുറത്തു കൊണ്ടുവരുന്നതായിരുന്നു എന്നായിരുന്നു വഖഫ് നിയമഭേദ ബിൽ പാസായ വിഷയത്തിൽ ബിഷപ്പിന്റെ പ്രതികരണം. വഖഫ് മതപരമായ ഒന്നല്ല, അത് ദേശീയവും സാമൂഹികവും ആയ ഒന്നാണ്. കെസിബിസി കേരള എംപിമാർക്ക് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു.
പക്ഷെ അവർക്ക് അവരുടെ രാഷ്ട്രീയ പാർട്ടിയുടെ നിലപാട് എടുക്കേണ്ടി വന്നു. ആരും സഭയിൽ വിയോജനം അറിയിച്ചില്ല. ന്യൂനപക്ഷ നിലപാട് സംരക്ഷക്കപ്പെടണം. ക്രിസ്ത്യാനികളും രാജ്യത്ത് ന്യൂനപക്ഷം ആണ്. പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആശയപരമായും ധാർമികമായും പലരേയും തോൽപ്പിക്കാൻ കഴിയും. പൗരാവകാശം എന്താണ് എന്ന് നമ്മൾ തിരിച്ചറിയണം. ജബൽപൂരിൽ പുരോഹിതരെ മർദിച്ചത് അപലപനീയമാണ്. ആരാണ് തല്ലിച്ചതച്ചത് എന്ന് എല്ലാവർക്കും അറിയാം. അവർ അടിക്കുന്നത് ഭരണഘടനയെ കൂടിയാണെന്നും ബിഷപ്പ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam