
കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം. യുഡിഎഫിനാണ് പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം അന്തിമ തീരുമാനത്തിലെത്തിയത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. ദിയ ബിനു പുളിക്കകണ്ടം ആദ്യ ടേം ചെയർപേഴ്സണായിരിക്കും. 21 വയസുകാരിയാണ് ദിയ ബിനു. അതേസമയം, പാലാ നഗരസഭയിൽ ആദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷത്താണ്.
പാലാ നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫും രംഗത്തെത്തിയിരുന്നു. മൂന്ന് കൗൺസിലർമാറുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല. മന്ത്രി വി എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ്, പാലായിലെ സിപിഎം നേതാക്കൾ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. പുളിക്കകണ്ടം കുടുംബാംഗങ്ങളായ കൗൺസിലേഴ്സ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് എൽഡിഎഫ് നേതാക്കൾ ഉറപ്പ് നൽകിയെങ്കിലും പുരോഗതിയുണ്ടായില്ല.
ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച കൗൺസിലർമാർ. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയിൽ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം ഭരണത്തിൽ ഏറെ നിര്‍ണായകമാണ്. അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബം ആദ്യം മുന്നോട്ട് വെച്ച ആവശ്യം. ആകെയുള്ള 26 സീറ്റിൽ 12 സീറ്റിലും എൽഡിഎഫ് ആണ് വിജയിച്ചത്. പത്ത് സീറ്റിൽ യുഡിഎഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. സ്വതന്ത്രരിൽ മൂന്ന് പേരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നുള്ളത്. 19ാം വാര്‍ഡിൽ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാഹുലും വിജയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam