Palakkad RSS Worker Murder : ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

By Web TeamFirst Published Dec 23, 2021, 6:20 PM IST
Highlights

കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 
 

പാലക്കാട്: ആര്‍എസ്എസ് (RSS) പ്രവര്‍ത്തകൻ സഞ്ജിത്തിനെ (Sanjith Murder) കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 

ഗൂഡാലോചന നടത്തുകയും പ്രതികളെ രക്ഷപെടാൻ സഹായിക്കുകയും ചെയ്ത അഞ്ച് പേരുടെ രേഖാചിത്രം ഉടൻ പുറത്തുവിടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇവര്‍ക്ക് ഒളിവിൽ കഴിയാൻ എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

കൊലപാതകം നടന്ന് നാല്പത് ദിവസം ആകുമ്പോഴും പ്രതികളെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് അഞ്ച് പേരുടെ രേഖാചിത്രം ഉടൻ പുറത്തുവിടാനുള്ള പൊലീസിന്റെ നടപടി. കേസിൽ ഇതുവരെ 12 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. 

നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സഞ്ജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനുള്ളിൽ ലുക്കൗട്ട് നോട്ടീസ് പുറത്തു വിടാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

click me!