
കാഞ്ഞങ്ങാട്: പാണത്തൂരിൽ തടി കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് അപകടം. പാണത്തൂർ പരിയാരത്ത് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശികളായ കെ ബാബു, എംകെ മോഹനൻ (40),
വെങ്കപ്പു എന്ന സുന്ദരൻ (47), നാരായണൻ (53) എന്നിവരാണ് മരിച്ചത്.
മരിച്ചവരെല്ലാം മരം കയറ്റാൻ വന്ന തൊഴിലാളികളാണ്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ അതീവ ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകട സമയത്ത് ഒൻപത് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ലോറി മറിഞ്ഞപ്പോൾ വണ്ടിയിലുണ്ടായിരുന്ന മരത്തടികൾ കെട്ടുപൊട്ടി തൊഴിലാളികളുടെ ശരീരത്തിൽ പതിച്ചതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. മരം കയറ്റിയ ലോറി കയറ്റം കയറുന്നതിനിടയിൽ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ വേണുഗോപാൽ പറഞ്ഞു. ഇപ്പോൾ അപകടം നടന്ന സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് കർണാടകയിൽ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർ മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam