
തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ, പാലക്കാട് മണ്ഡലത്തിൽ ആദ്യറൌണ്ടിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലാണ്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് മുന്നേറുന്നു.
ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപിന്റെ സ്വന്തം പഞ്ചായത്തായ ദേശമംഗലത്ത് വോട്ടെണ്ണുകയാണ്. ഇവിടെ വോട്ട് വർധിപ്പിക്കാനായാൽ ചേലക്കര ഇടത്തോട്ട് തന്നെയെന്ന് ഉറപ്പിക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 2,636 വോട്ട് ലീഡാണ് ഇവിടെ കിട്ടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 148 വോട്ടായി ലീഡ് കുറഞ്ഞിരുന്നു.
വയനാട്ടിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് കാൽ ലക്ഷത്തിനടുത്ത് വോട്ടിൻ്റെ ലീഡായി. 24227 വോട്ടിൻ്റെ ലീഡാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്.
പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലാണ്. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. കോൺഗ്രസിലേക്കാണ് ബിജെപി വോട്ട് ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 111 വോട്ടും വർധിച്ചു.
പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണിയപ്പോൾ പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും ചേലക്കരയിൽ യുആർ പ്രദീപും വയനാട്ടിൽ പ്രിയങ്ക ഗാന്ധി തന്നെയായിരുന്നു മുന്നേറ്റമുണ്ടാക്കിയത്. വയനാട്ടിൽ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്.
ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത് ബിജെപിക്ക് അനുകൂലമായേക്കുമെന്നാണ് വിലയിരുത്തൽ. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയിൽ കൂടുതൽ വോട്ടുകൾ നേടിയത്.
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ
വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് ചേലക്കര. യുആർ പ്രദീപിനെ ഇറക്കി മണ്ഡലം നിലനിർത്താനായിരുന്നു എൽഡിഎഫ് ശ്രമം. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഏറെക്കാലമായി എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്.
'പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവും, ഒഫീഷ്യലി പാട്ടൊന്നും ഇറക്കിയിട്ടില്ല'; രാഹുൽ മാങ്കൂട്ടത്തിൽ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 34 സീറ്റുകളിൽ മുന്നിലാണ്. അതേസമയം, എംവിഎ സഖ്യം നാല് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിൽ 15 സീറ്റിൽ എൻഡിഎ മുന്നേറുമ്പോൾ ആറ് സീറ്റിൽ ഇൻഡ്യ മുന്നണിയും മുന്നേറുന്നു. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിൽ എൻഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam