
പാലക്കാട്: മാധ്യമപ്രവർത്തകരോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചോദ്യം ചോദിച്ചവരോടുള്ള അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം ജനം വിലയിരുത്തും. എന്ത് ചോദ്യം വന്നാലും തങ്ങൾ ജനാധിപത്യപരമായേ മറുപടി പറഞ്ഞിട്ടുള്ളു എന്നും രാഹുൽ വ്യക്തമാക്കി.
മാധ്യമങ്ങളോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരോടുള്ള ഇതേ അസഹിഷ്ണുതയുടെ ദേശീയ രൂപവും സംസ്ഥാന രൂപവും കണ്ടതാണെന്നും ഷാഫി പറഞ്ഞു. അധിക നാൾ ഇനി ഷുക്കൂറിന് സിപിഎമ്മിൽ നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഏകപക്ഷീയമായി നീങ്ങുന്നു എന്ന തനിക്കെതിരായ പ്രചാരണം ജനങ്ങൾക്ക് ഇടയിൽ വിലപ്പോകില്ലെന്നും തന്നെ അപമാനിക്കാനുള്ള ശ്രമത്തേയല്ല അവഗണിക്കാനുള്ള ശ്രമത്തേയാണ് ഭയമെന്നും ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. ഇറച്ചിക്കടയിൽ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശത്തിൽ ഉറച്ചുനില്‍ക്കുകയാണെന്ന് എൻഎൻ കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്.
തന്‍റെ ഉറച്ച ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. അബദ്ധത്തിൽ പറഞ്ഞതല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അബ്ദുള്‍ ഷുക്കൂറിന്‍റെ പിണക്കം പാര്‍ട്ടിക്ക് പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാൽ, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.
അധിക്ഷേപ പരാമര്‍ശത്തിലുറച്ച് എൻഎൻ കൃഷ്ണദാസ്; 'അബദ്ധത്തിൽ പറഞ്ഞതല്ല, പൊട്ടിത്തെറിച്ചത് ബോധപൂര്‍വം'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam