
പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി സരിൻ. പാര്‍ട്ടി അംഗമാകുന്നതിലും സന്തോഷമേയുള്ളൂ. പാലക്കാട് കഴിഞ്ഞ രണ്ടു ദിവസമായി ബിജെപി. ചിത്രത്തിൽ തന്നെയില്ല. എങ്ങനെയാണ് ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് എന്നതിൽ സിപിഎം കാണിക്കുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാണ്. പൊതുവേദികളിൽ പി സരിനെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശവും യുഡിഎഫിന് വോട്ട് കുറക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
പെട്ടികളിൽ പണം നിറക്കുന്ന ആളാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലെന്നും പി സരിൻ ആരോപിച്ചു. കൊണ്ടുവന്ന പെട്ടികൾ നവംബർ 23 കഴിഞ്ഞാൽ അതുപോലെ തിരികെ കൊണ്ടുപോകാം. പാലക്കാട് മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ വേണോ സ്വതന്ത്രനാവണോയെന്നൊക്കെ ഇടത് നേതാക്കൾ തീരുമാനിക്കട്ടെയെന്നും പി സരിൻ പറഞ്ഞു. സിപിഎം ആവശ്യപെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും സഖാവേ എന്ന വിളിയും ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam