
തിരുവനന്തപുരം: ലോറി മറിഞ്ഞു നാല് സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. താത്കാലിക ഡിവൈഡറിന്‍റെ സ്ഥാനത്ത് ഒരു സ്ഥിരമായ ഡിവൈഡർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്‍റെ ഷോൽഡർ പണി പൂർത്തിയാക്കും.
അവിടെ ഒരു റിറ്റൈനിംഗ് മതിൽ പണിയുകയും ഒപ്പം റോഡിൽ നിന്ന് മാറി നടന്നുപോകാൻ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചേർന്ന യോഗത്തിന്‍റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. ജംഗ്ഷനിൽ ഉള്ള ബസ് ബേ അവിടുന്ന് മാറ്റും. ജംഗ്ഷനിൽ വെള്ളം കെട്ടാതിരിക്കാനുള്ള സംവിധാനം ഉടൻ തന്നെ ഹൈവേ അതോറിറ്റി ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അടിയന്തിരമായി ഒരാഴ്ചയ്ക്കുള്ളിൽ അവിടെ ചെയ്യണ്ട ജോലികളുടെ ഡിസൈൻ പിഡബ്ല്യുഡി നാഷണൽ ഹൈവേ വിഭാഗം ചീഫ് എഞ്ചിനീയർ ഹൈവേ അതോറിറ്റി ഡയറക്ടർക്ക് കൈമാറും. ഒരു കോടി രൂപയ്യ്ക്ക് മുകളിൽ ആണ് എസ്റ്റിമേറ്റ്. മറ്റൊരു ബ്ലാക്ക്‌സ്‌പോട്ട് ആയ മുണ്ടൂർ ജംഗ്ഷനിലും ഫ്‌ളാഷ് ലൈറ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam