പിറന്നാൾ ആഘോഷത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി; ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു

By Web TeamFirst Published Apr 24, 2022, 2:39 PM IST
Highlights

പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തുകയായിരുന്നു. തീപ്പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്.

കൊച്ചി: പാലക്കാട് കൊല്ലങ്കോട് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവും പെൺകുട്ടിയും മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു മരണം. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ ചില എതിർപ്പുകൾ ഉണ്ടായിരുന്നതായയും ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിന് മൊഴി നൽകി.

പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (17), സുബ്രഹ്മണ്യം (26) എന്നിവരാണ് മരിച്ചത്. പാലക്കാട് കൊല്ലംകോട് പുതിയഗ്രാമത്തില്ലെ വീട്ടിൽ രാവിലെ ഏഴ് മണിയോയടെയായിരുന്നു ഇരുവരെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സുബ്രഹ്മണ്യന്‍റെ മുറിയിൽ നിന്ന് നിലവിളിയും പുകയും ഉയരുന്നത് കണ്ട് അമ്മ രാധ  ഓടിയെത്തി. അച്ഛന്‍ രമേശന്‍ വീട്ടിലുണ്ടായിരുന്നില്ല. വാതില്‍ തുറന്നപ്പോഴേക്കും ശരീരമാസകലം പൊള്ളലുമായി യുവാവ് പുറത്തേക്ക് വന്നു. പിന്നാലെ സുഹൃത്തായ ധന്യയും പുറത്തെത്തി.  

നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് തീയണച്ച് ഇരുവരെയും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിയിലും പിന്നീട് എറണാകുളത്തെ  ആശുപത്രിയിലേക്കും എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടേ കാലോടെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. എംബിഎ പൂർത്തിയാക്കി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്‍റെ വീടിനടുത്തായിരുന്നു കുറച്ചുകാലം മുമ്പ് വരെ പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ ഇഷ്ടത്തിലായതിനെ ചൊല്ലി തർക്കം ഉണ്ടായതോടെ പെൺകുട്ടിയും കുടുംബവും കാവടിയിലേക്ക് മാറിയിരുന്നു. പ്ലസ്ടു വിദ്യാത്ഥിനിയായ പെൺകുട്ടി ഇന്ന് രാവിലെ വീട്ടിൽ നിന്ന് ട്യൂഷന് പോകുകയാണെന്ന പേരിലാണ് സുബ്രഹമണ്യത്തിന്‍റെ വീട്ടിലേക്ക്  എത്തിയത്.

പിറന്നാളോഘോഷത്തിനായാണ് പെണ്‍കുട്ടിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഇരുവരുടെയും മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് കൊച്ചിയിലേക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതിനാൽ മൊഴി രേഖപ്പെടുത്താൻ ആയിട്ടില്ല. മരണ സംബന്ധിച്ച് തുടർ അന്വേഷണത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്ന് കൊല്ലങ്കോട് പൊലീസ് വ്യക്തമാക്കി.

click me!