
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർന്നുവെന്ന ആരോപണം വീണ്ടുമുയർത്തി കെ മുരളീധരൻ എംപി. കേരളത്തിൽ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളുവെന്നും പൊലീസിൽ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം രൂക്ഷ വിമർശനമുന്നയിച്ച അദ്ദേഹം, 'തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ' എന്നായിരുന്നു പൊലീസിലെ അഴിച്ചുപണിയെ പരിഹസിച്ചത്.
'പകൽ പോലും സ്ത്രീകൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികൾക്ക് എളുപ്പത്തിൽ സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്'. ക്രമസമാധാനം പരിപൂർണമായി തകർന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമർശിച്ച മുരളീധരൻ, മാർക്സിസ്റ്റ്-ബിജെപി അന്തർധാര സജീവമാണെന്നും പ്രതികളായ ബിജെപിക്കാരെ ഒളിവിൽ പോകാൻ സഹായിക്കുന്നത് മാർക്സിസ്റ്റുകാർ തന്നെയാണെന്നും ആരോപിച്ചു. പകൽ ബിജെപിയെ വിമർശിക്കും. രാത്രി സഹായം തേടുമെന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും മുരളീധരൻ പരിഹസിച്ചു.
മുസ്ലം ലീഗ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ച മുരളീധരൻ, ലീഗിനെ അശേഷം സംശയമില്ലെന്നും 52 വർഷത്തെ ബന്ധമാണ് മുസ്ലിം ലീഗുമായി കോൺഗ്രസിനുള്ളതെന്നും കൂട്ടിച്ചേർത്തു. ഇപി ജയരാജൻ വിളിച്ചാലൊന്നും ലീഗ് യുഡിഎഫ് മുന്നണി വിട്ടു പോകില്ല. യുഡിഎഫിന്റെ കെട്ടുറപ്പിന് ഏറ്റവും സംഭാവന ചെയ്യുന്നത് ലീഗാണെന്നും മുരളീധരൻ പറഞ്ഞു.
'മുസ്ലീം ലീഗ്, യുഡിഎഫിന്റെ നട്ടെല്ല്, കുപ്പായം മാറും പോലെ മുന്നണിമാറ്റമില്ല': കുഞ്ഞാലിക്കുട്ടി
'ഇടതു- കോൺഗ്രസ് സഖ്യം കൊണ്ട് ഒരു സംസ്ഥാനത്തും ഗുണമില്ല. എന്നാൽ സിപിഎം ദേശീയ നേതൃത്വം കോൺഗ്രസുമായി സഹകരിക്കുന്നുണ്ട്. കെ വി തോമസിന് ഇഫ്താറിന്റെ പ്രാധാന്യം അറിയില്ല. മത സൗഹാർദ്ദ സന്ദേശമാണത് നൽകുന്നത്. ജാതിയും മതവും കക്ഷിയും നോക്കാതെ എല്ലാവരും പരസ്പരം പങ്കെടുക്കും. പാർട്ടി കോൺഗ്രസിൽ പോയി പിണറായി സ്തുതി പറയുന്നത് പോലെയല്ല അത്'. കോൺഗ്രസ് ഉൾപ്പെട്ട മുന്നണി വേണമെന്ന് പറഞ്ഞ സിപിഐയുടെ സെമിനാറിൽ കോൺഗ്രസ് നേതാവ് വിഷ്ണുനാഥ് പോകുന്നത് തെറ്റല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam