
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തന്‍റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതിയെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൊല നടത്തിയത് പൂര്‍വ വൈരാഗ്യം കൊണ്ടാണെന്നും പ്രതിയിൽ നിന്ന് അയൽവാസികള്‍ക്ക് തുടര്‍ച്ചയായ വധ ഭീഷണിയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
കൊലപാതകത്തിനായി കൊടുവാളിന്‍റെ കൈ പിടി പ്രത്യേകം ഉണ്ടാക്കി. മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാളാണ് വാങ്ങിയത്. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു. സുധാകരൻ പുറത്തിറങ്ങിയ സമയം വെട്ടി വീഴ്ത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. സുധാകരന്‍റെ രണ്ട് പെണ്‍മക്കള്‍ക്കും സാക്ഷികള്‍ക്കും പ്രതി പുറത്തിറങ്ങിയാൽ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു.ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യു ആണ് വക്കാലത്ത് നൽകിയത്. വൈകിട്ടോടെയാണ് ചെന്താമരയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയപ്പോള്‍ പരിക്കുണ്ടോയന്ന് ജഡ്ജി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പ്രതിയുടെ മറുപടി. മകള്‍ എന്‍ജിനീയറാണെന്നും മരുമകൻ ക്രൈം ബ്രാഞ്ചിലാണെന്നും അവരുടെ മുന്നിൽ മുഖം കാണിക്കാൻ തനിക്കാവില്ലെന്നും എത്രയും വേഗം ശിക്ഷിക്കണമെന്നും 100 വര്‍ഷം ജയിലിൽ അടച്ചോളുവെന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി കോടതിയിൽ ഹാജരായത്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനായി വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഫെബ്രുവരി 12വരെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam