
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. കേരളത്തിലെ എംപിമാരോ സർക്കാരോ അറിയാതെയാണ് ഡിവിഷൻ വിഭജനം നടത്തിയത്. വരുമാനവും ഫണ്ടും കുറച്ച് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരേ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
അർധരാത്രിയാണ് റെയിൽവേയുടെ തീരുമാനമുണ്ടായത്. സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഡിവിഷനാണ് പാലക്കാട്. ആ പാലക്കാടിനെ വിഭജിക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാതെ, ആരുമായും ചർച്ച ചെയ്യാതെയാണ് രാത്രിക്ക് രാത്രി ഈ തീരുമാനമെടുത്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മംഗളൂരു മാറ്റുന്നതോടെ ദീർഘദൂര ട്രെയിനുകളൊന്നും ഇനി പാലക്കാടിനുണ്ടാകില്ല. വരുമാന നഷ്ടം പാലക്കാടിനെയും കേരളത്തിന്റെ റെയിൽവേ വികസനത്തെയും ഗുരുതരമായി ബാധിക്കുമെന്നും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് ദക്ഷിണറെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ മംഗളൂരു മുതൽ കേരള അതിർത്തിയിലെ ഉള്ളാൾ വരെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന്റെ ഭാഗമാക്കാൻ തീരുമാനമെടുത്തത്. 2007-ൽ സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ പാലക്കാട് ഡിവിഷനിൽനിന്ന് ഒരുഭാഗം മാറ്റിയിരുന്നു. പുതിയ വിഭജനത്തോടെ മംഗളൂരു സെൻട്രൽ, ജങ്ഷൻ സ്റ്റേഷനുകളും ന്യൂ മംഗളൂരു തുറമുഖത്തോട് ചേർന്ന പനമ്പൂർ പോർട്ട് സ്റ്റേഷനും പാലക്കാട് ഡിവിഷന് നഷ്ടമാകും. ഇത് വലിയതോതിൽ വരുമാനം കുറയാനും കാരണമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam