
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് എന്ന് കുറ്റപ്പെടുത്തി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈകാരികതയ്ക്ക് അടിമപ്പെടാതെ വേണം പാർട്ടി പ്രവർത്തകർ മുന്നോട്ട് പോകാൻ. അക്രമത്തെ അപലപിക്കാൻ പോലും യുഡിഎഫ് തയ്യാറായിട്ടില്ല. തുടർ ഭരണം ആർഎസ്എസിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്നും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും റിയാസ് കുറ്റപ്പെടുത്തി.
പാലക്കാട്ടെ ആസൂത്രിത കൊലപാതകം: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്ന് സിപിഎം
അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചു. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികൾ പിടിയിലായാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. ഷാജഹാന്റെ കൊലപാതകം ദു:ഖകരമെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചത്.
പാലക്കാട് കൊലപാതകം: പിന്നിൽ ആർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ
പാലക്കാട് മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഇന്നലെ രാത്രി 9.15 ഓടെയാണ് കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന് കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി പി എം പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സി പി എം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. പ്രകോപനത്തിൽ ആരും പെടരുതെന്നും സി പി എം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പാലക്കാട് സിപിഎം പ്രവർത്തകന്‍റെ കൊലപാതകം; ഹർത്താൽ പ്രഖ്യാപിച്ച് സിപിഎം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam