
പാലക്കാട്: ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പാലക്കാട് പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രൻ. മണ്ഡലത്തിൽ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പാർട്ടി നേതാക്കളെ കണ്ടും ശോഭ സജീവമായി. അതേസമയം ശോഭയുടെ പരിപാടിയിൽ നിന്ന് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടക്കത്തിൽ വിട്ടു നിന്നത് കല്ലുകടിയായി. പിന്നീട് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കൃഷ്ണകുമാർ പ്രശാന്തിനെ വിളിച്ചു വരുത്തുകയായിരുന്നു.
പാലക്കാട് ബിജെപിയുടെ ശക്തി കേന്ദ്രമായ മൂത്താൻ തറയിലെ കർണ്ണകിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ശോഭ സുരേന്ദ്രൻ തുടങ്ങിയത്. ക്ഷേത്രത്തിന് തൊട്ടടുത്താണ് താമസമെങ്കിലും ബിജെപി ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ്റെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചുവരെഴുത്ത് ഉദ്ഘാടനത്തിനും പ്രശാന്ത് എത്തില്ലെന്ന അഭ്യൂഹം പരന്നു.
ചുവരെഴുത്തിനായി ശോഭയും മുതിർന്ന നേതാക്കളും എത്തിയിട്ടും പ്രശാന്ത് വന്നില്ല. പിണങ്ങി നിന്ന പ്രശാന്തിനെ പിന്നീട് നേതാക്കൾ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ശോഭ മാധ്യമങ്ങളെ കാണുമ്പോഴും പ്രശാന്ത് മാറി നിന്നു. എന്നാൽ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ജില്ല അധ്യക്ഷൻ മകനെ പോലെയാണ്. പ്രശാന്താണ് സ്ഥാനാർത്ഥിയെങ്കിൽ പ്രശാന്തിനെ രണ്ട് ഷാൾ ഇട്ട് സ്വീകരിക്കുമെന്നും ഞങ്ങൾക്കിടയിൽ ഒരു ഭിന്നതയുമില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ വീട്ടിലെ സന്ദർശനത്തിലും പ്രശാന്ത് ശിവൻ പങ്കെടുത്തില്ല. പാലക്കാട് പ്രശാന്ത് ശിവന്റെ പേര് വെട്ടിയാണ് ശോഭയെ പരിഗണിച്ചത്. പകരം നെന്മാറ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ബിഡിജെഎസ് സീറ്റ് വിട്ടുനൽകിയിട്ടില്ല. ഇതാണ് പ്രശാന്തിൻ്റെ അതൃപ്തിയ്ക്ക് കാരണമെന്നാണ് സൂചന. പ്രശാന്ത് ശിവനെ ഒഴിവാക്കി പ്രചാരണം സജീവമാക്കാനൊരുങ്ങുകയാണ് ശോഭ സുരേന്ദ്രൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam