
പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ജിഷാദ് ബിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ്. ആര്‍എസ്എസുകാരുടെ വിവരങ്ങൾ ശേഖരിച്ചു കൈമാറുന്ന റിപ്പോർട്ടർ ആണ് എന്നും അന്വേഷണ സംഘം പറഞ്ഞു.
ജിഷാദിന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്‍റെ കൊലക്കേസിലും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. സഞ്ജിത്തിന്‍റെ യാത്രാ വിവരങ്ങൾ ശേഖരിച്ചവരിൽ ഒരാൾ ജിഷാദാണ് എന്നാണ് കണ്ടെത്തൽ. ഇയാളെ കേസിൽ പ്രതിചേർക്കും. കോങ്ങാട് ഫയർ സ്റ്റേഷനിലാണ് ജിഷാദ് ജോലി ചെയ്യുന്നത്. 2017 മുതൽ ഫയർഫോഴ്സിൽ ജോലി ചെയ്തു വരികയാണ്. കൊടുവായൂർ സ്വദേശിയാണ് ഇയാള്‍.
കൊലയാളികളുടെ 'നമ്പർ' പൊളിഞ്ഞു; ശ്രീനിവാസൻ കൊലക്കേസിൽ കൊലയാളികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി
ശ്രീനിവാസൻ കൊലക്കേസിൽ കൊലയാളികൾ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പി കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ശ്രീനിവാസനെ വെട്ടിക്കൊന്ന സംഘത്തിലുള്ള ഫിറോസുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് രക്തക്കറയുള്ള ബൈക്ക് കണ്ടെത്തിയത്.
പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികിൽ മരങ്ങളുടെ മറവിലായിരുന്നു ബൈക്ക് ഒളിപ്പിച്ചിരുന്നത്. നേരത്തെ കൊലയാളികൾ സഞ്ചരിച്ച ബൈക്കുകളിൽ ഒന്നിന്‍റെ അവശിഷ്ടം ഓങ്ങല്ലൂരിൽ വാഹനം പൊളിച്ചു വിൽക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് തെളിവെടുത്തിരുന്നു.
അന്ന് രണ്ട് ബൈക്കുകളുടെ അവശിഷ്ടം കിട്ടി. വാഹന നമ്പറും ശരിയായിരുന്നു. എന്നാൽ, അതിലൊന്ന് കൃത്യത്തിൽ പങ്കെടുത്ത ബൈക്കിന്‍റേത് അല്ലെന്ന് വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. തെറ്റദ്ധരിപ്പിക്കാൻ വേണ്ടി നമ്പർ പ്ലേറ്റ് മാത്രം ഉപേക്ഷിച്ചത്. ബൈക്കിന്റെ വിവിധ ഭാഗങ്ങളിൽ രക്തക്കറ കണ്ടെത്തിയതിനാൽ ഫൊറൻസിക് സംഘം പരിശോധന നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam