
പാലക്കയം: പാലക്കയം കൈക്കൂലിക്കേസ് അന്വേഷണം കൂടുതൽ പേരിലേക്ക്. പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കാണ് അന്വേഷണം നീളുക. സുരേഷ് കുമാർ പലരിൽ നിന്നും പണം വാങ്ങിയത് വില്ലേജ് ഓഫീസർക്കും നൽകണമെന്ന് പറഞ്ഞാണ്. എന്നാൽ ഇക്കാര്യം വില്ലേജ് ഓഫീസർ നിഷേധിച്ചിട്ടുണ്ട്. തന്‍റെ പേര് പറഞ്ഞ് സുരേഷ് കുമാർ പണം വാങ്ങിയത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് വില്ലേജ് ഓഫീസർ സജിത് മൊഴി നൽകിയതും. എന്നാൽ വില്ലേജ് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി വിജിലൻസ് പരിശോധിക്കും. സുരേഷ് കുമാർ കൈക്കൂലി വാങ്ങിയോ എന്ന് അറിയില്ലെന്ന് പാലക്കയം വില്ലേജ് ഓഫീസർ സജിത് ആവർത്തിക്കുമ്പോഴും വിജിലൻസ് അത് പൂർണമായി മുഖവിലയ്ക്കെടുക്കുന്നില്ല.
പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാർ അറിയാതെ എങ്ങനെ ഇത്ര വ്യാപകമായി സുരേഷ് കുമാർ കൈക്കൂലി വാങ്ങും എന്നാണ് വിജിലൻസിന്‍റെ ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാലക്കയം കൈക്കൂലി കേസിൽ ഓഫീസിലെ മറ്റ് ജീവനക്കാരുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടപ്പിച്ച് രംഗത്തെത്തിയിരുന്നു. പാലക്കയം സംഭവം അപമാനകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ കൈക്കൂലി ഓഫിസിലെ മറ്റുള്ളവര്‍ അറിയാതിരിക്കുമോയെന്നാണ് ചോദിച്ചത്. കൈക്കൂലിയുടെ രുചിയിൽ നിന്ന് ഒരു വിഭാഗം ജീവനക്കാര്‍ മാറുന്നില്ലെന്നും അഴിമതി എങ്ങനെ നടത്താമെന്ന് ഡോക്ടറേറ്റ് എടുത്തുവരുണ്ടെന്നും മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം പാലക്കയം കൈകൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥന് സഹായം നൽകിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റവന്യൂമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കാരായ ജീവനക്കാരെ പിരിച്ചുവിടാൻ സർവീസ് ചട്ടങ്ങളിൽ ഭേദഗതി വേണം. ഇതിന് കൂട്ടായ ആലോചന വേണെമെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി കേസിൽ സുരേഷ് കുമാർ അറസ്റ്റിലായതോടെ പാലക്കാട് ജില്ലയിൽ കൂടുതൽ വില്ലേജ് ഓഫീസുകൾ വിജിലൻസ് നിരീക്ഷണത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam